വി മുരളീധരന് കേന്ദ്രമന്ത്രി പദം നഷ്ടമാകും; രാജ്യസഭയില്‍ തുടരാന്‍ അനുവദിക്കാതെ ബിജെപി; മഹാരാഷ്ട്ര ലിസ്റ്റില്‍ നിന്നും വെട്ടി; മറ്റുള്ളമന്ത്രിമാര്‍ക്ക് വീണ്ടും അവസരം

കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി വി മുരളീധരന് രാജ്യസഭയില്‍ തുടരാന്‍ അനുമതി നല്‍കാതെ ബിജെപി. രാജ്യസഭയില്‍ കാലാവധി തീര്‍ന്ന കേന്ദ്രമന്ത്രിമാര്‍ക്ക് വീണ്ടും അവസരം നല്‍കിയപ്പോഴാണ് മുരളീധരനെ തഴഞ്ഞിരിക്കുന്നത്.

കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവും എല്‍. മുരുകനെയും വീണ്ടും രാജ്യസഭയിലേക്ക് എത്തിക്കാന്‍ ബിജെപി സീറ്റുകള്‍ നല്‍കിയിട്ടുണ്ട്. അശ്വിനി വൈഷ്ണവിന് ഒഡീഷയിലും മുരുകന് മധ്യപ്രദേശിലുമാണ് ബിജെപി സീറ്റ് നല്‍കിയത്.
ഒഡീഷയില്‍ ബിജു ജനാതാദളിന്റെ പിന്തുണയോടെ അശ്വിനി വൈഷ്ണവിനെ സഭയില്‍ എത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

നിലവില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാ മെമ്പറാണ് വി. മുരളീധരന്‍. ഗുജറാത്തില്‍നിന്നും മഹാരാഷ്ട്രയില്‍നിന്നുമുള്ള ഏഴ് സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ബിജെപി ഏറ്റവുമൊടുവില്‍ പുറത്തുവിട്ടത്. ഇതില്‍ ഒന്നും വി. മുരളീധരന്‍ ഇടം പിടിച്ചിട്ടില്ല. അതേസമയം, അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ അശോക് ചവാന് മഹാരാഷ്ട്രയില്‍നിന്നുള്ള സീറ്റ് നല്‍കുമെന്ന് പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല, മഹാരാഷ്ട്രയിലെ സ്ഥാനാര്‍ഥി പട്ടികയില്‍ മുരളീധരന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല.

ആറു സീറ്റുകളാണ് മഹാരാഷ്ട്രയില്‍ രാജ്യസഭയിലേക്ക് ഒഴിവുവരുന്നത്. മൂന്ന് സീറ്റില്‍ ബി.ജെ.പിക്കും ഒരോ സീറ്റില്‍ എന്‍.സി.പിക്കും ശിവസേനക്കും കോണ്‍ഗ്രസിനും തങ്ങളുടെ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ സാധിക്കും.

കോണ്‍ഗ്രസ് വിട്ടെത്തിയ അശോക് ചവാനെയും മഹിളാ മോര്‍ച്ച ദേശീയ ഉപാധ്യക്ഷ മേധാ കുല്‍ക്കര്‍ണിയേയും അജിത് ഗോപ്ചഡെയുമാണ് മഹാരാഷ്ട്രയില്‍ ബി.ജെ.പി. സ്ഥാനാര്‍ഥികള്‍. കോണ്‍ഗ്രസ് വിട്ടെത്തിയ മറ്റൊരു നേതാവ് മിലിന്ദ് ദേവ്റയാണ് ശിവസേന സ്ഥാനാര്‍ഥി. മറ്റ് അട്ടിമറികള്‍ ഒന്നുമില്ലെങ്കില്‍ ചന്ദ്രകാന്ത് ഹാന്‍ഡോര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജ്യസഭയിലെത്തും. ഫെബ്രുവരി 27നാണ് രാജ്യസഭയിലെ 56 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.