പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസംഗം. ഇന്ത്യയുടെ വികസനകുതിപ്പ് യാദൃശ്ചികമല്ലെന്നുംമോദിയുടെ ഇച്ഛാശക്തിയോടെയുള്ള ഭരണത്തിന്‍റെ പ്രതിഫലനമെന്നും മുരളീധരൻ പറഞ്ഞു.അടിസ്ഥാനസൗകര്യവികസനം, ഉല്‍പാദനമേഖല, മനുഷ്യവിഭവശേഷിയുടെ പ്രയോജനപ്പെടുത്തല്‍ ഈ മൂന്ന് മേഖലകളിലും വിപ്ലവകരമായ മാറ്റത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. അതിവേഗം ഭാരതം വികസിത രാജ്യങ്ങളുടെ പട്ടികയിലേക്ക് ഉയർന്നുകൊണ്ടിരിക്കുകയാണെന്നും വി.മുരളീധരൻ പറഞ്ഞു.
പാറശാല ഭാരതീയ വിദ്യാപീഠത്തിൽ ബിജെപി സംഘടിപ്പിച്ച പഠനശിബിരത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.നരേന്ദ്രമോദി സർക്കാരിലൂടെ ഭാരതത്തിലുണ്ടായ പരിവർത്തനം എന്ന വിഷയത്തിലായിരുന്നു പ്രസംഗം.
അടിസ്ഥാന സൗകര്യവികസനത്തില്‍ പത്ത് വർഷത്തിനിടെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം രാജ്യം കണ്ടു. പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ പൂർത്തീകരണവും പുതിയവ ആരംഭിക്കുന്നതും വഴി വലിയ വികസനമുണ്ടായി. പ്രതിദിനം 37 കിലോമീറ്റർ ഹൈവേയുടെ നിർമാണം ഇന്ന് രാജ്യത്ത് നടക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പ്രതിരോധമേഖലയിലും ഓട്ടോ മൊബൈൽ മേഖലയിലും MSME സെക്ടറിലുമടക്കം ഉത്പാദനരംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടായി. മേക്ക് ഇൻ ഇന്ത്യ, സ്കിൽ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ, സ്റ്റാർട്ട്-അപ്പ് ഇന്ത്യ പദ്ധതികൾ രാജ്യം കണ്ടു. ആത്മനിര്‍ഭരതയിലേക്കുള്ള യാത്രയില്‍ ചെറുകിട സംരഭ മേഖല ഇന്ന് സുപ്രധാന പങ്ക് വഹിക്കുന്നുവെന്നും വി.മുരളീധരൻ കൂട്ടിച്ചേർത്തു.
Read more
നമ്മുടെ രാജ്യം ലോകത്തെ ഹ്യൂമന്‍ റിസോഴ്സസിന്‍റെ തലസ്ഥാനമായി മാറണം എന്ന ആഗ്രഹിക്കുന്ന പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നത്. മനുഷ്യവിഭവശേഷി പല മേഖലകളില്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതാണ് രാജ്യം കാണുന്നതെന്നും വി.മുരളീധരൻ പറഞ്ഞു.