വി.കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാന്‍ നീക്കം തുടങ്ങി; പി. ജയരാജനുമായി ഇന്ന് കൂടിക്കാഴ്ച്ച

പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയതിന് പിന്നാലെ പൊതു പ്രവര്‍ത്തനം അവസാനിപ്പിച്ച വി കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാന്‍ സിപിഐഎം നീക്കം. മുതിര്‍ന്ന നേതാവ് പി.ജയരാജന്‍ ഇതിനായി അനുനയ ചര്‍ച്ചകള്‍ ആരംഭിച്ചു.

രക്തസാക്ഷി ഫണ്ട് തട്ടിപ്പില്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് അച്ചടക്ക നടപടി നേരിട്ട മുതിര്‍ന്ന നേതാവും മുന്‍ ഏരിയ സെക്രട്ടറിയുമായായ വി.കുഞ്ഞികൃഷ്ണനുമായി ഇന്ന് പി.ജയരാജന്‍ ചര്‍ച്ച നടത്തിയേക്കും.

കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുത്ത സംഭവത്തില്‍ പാര്‍ട്ടിക്കെതിരെ ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നത്. 21 അംഗ ഏരിയ കമ്മിറ്റി യോഗത്തില്‍ 16 പേരും വി കുഞ്ഞികൃഷ്ണനെതിരായ നടപടിയെ എതിര്‍ത്തിരുന്നു. ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള 12 ലോക്കല്‍ കമ്മിറ്റികളിലും നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണ് നടപടിയുണ്ടായത്.

രക്തസാക്ഷി ഫണ്ടില്‍ തിരിമറി നടന്നതായി പരാതിപ്പെടുകയും പാര്‍ട്ടിയെ തെളിവ് സഹിതം അക്കാര്യം ബോധിപ്പിക്കുകയും ചെയ്ത തന്നെ സ്ഥാനത്ത് നിന്നും മാറ്റിയത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് കുഞ്ഞികൃഷ്ണന്‍.

തിരിമറിയില്‍ ആരോപണം നേരിടുന്ന പയ്യന്നൂര്‍ എംഎല്‍എ ടിഐ മധുസൂദനനെ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ നടപടി പര്യാപ്തമല്ലെന്നും കൂടുതല്‍ ശക്തമായ നടപടി മധുസൂദനനെതിരെ വേണമെന്നും കുഞ്ഞികൃഷ്ണന്‍ ആവശ്യപ്പെടുന്നു.

കുഞ്ഞികൃഷ്ണനെതിരായ അച്ചടക്ക നടപടിക്ക് പിന്നാലെ പയ്യന്നൂരിലെ പാര്‍ട്ടിയില്‍ അമര്‍ഷം രൂക്ഷമാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടേയും അനുഭാവികളുടേയും വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും കൂട്ടത്തോടെ ആളുകള്‍ ലെഫ്റ്റ് അടിക്കുന്ന സാഹചര്യമുണ്ടായി.