ഓണമെത്തിയിട്ടും ഓണക്കിറ്റ് എത്തിയില്ല; സപ്ലൈകോയെ ദയാവധത്തിന് വിട്ടു നൽകിയെന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ്

സംസ്ഥാനത്ത് ഓണം എത്തിയിട്ടും സർക്കാരിന്റെ ഓണക്കിറ്റ് വിതരണം പൂർത്തിയായില്ല. പ്രഖ്യാപിച്ചതുപോലെ കിറ്റ് വിതരണം മുന്നോട്ടു കൊണ്ടുപോകാനായില്ല.ഓണത്തിന് ഇനി ഒരു ദിവസം മാത്രം ബാക്കി നിൽക്കെ 10
ശതമാനം കിറ്റ് മാത്രമാണ് വിതരണം ചെയ്തത്. സംസ്ഥാനത്താകെ 5,87,691 മഞ്ഞക്കാർഡ് ഉപഭോക്താക്കൾക്കാണ് കിറ്റ് നൽകേണ്ടത്.

ഇന്നും നാളെയുമായി കിറ്റ് വിതരണം പൂർത്തിയാകുമെന്നാണ് സർക്കാർ ഉറപ്പ്. പായസം മിക്സും കറിപൊടികളും എത്താത്തതായിരുന്നു പ്രധാന പ്രതിസന്ധി.ൽമയുടെ പായസം മിക്‌സും, റെയ്ഡ്കോയുടെ കറി പൊടികളും ഇനിയും കിട്ടാത്ത സ്ഥലങ്ങളിൽ മറ്റ് കമ്പനികളുടേത് വാങ്ങി പാക്കിം​ഗ് പൂർത്തിയാക്കാനാണ് നിർദേശം.

അതേ സമയം ഓണക്കിറ്റ് വിതരണം പാളിയതിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി.കെഎസ്ആര്‍ടിസിയെ പോലെ സിവില്‍ സപ്ലൈസ് കോര്‍പറേഷനെ സര്‍ക്കാര്‍ ദയാവദത്തിന് വിട്ടുനല്‍കിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

കേരളത്തിലെ വിലക്കയറ്റം അറിയാത്ത ഏകയാള്‍ മുഖ്യമന്ത്രിയാണ്.
ഓണത്തെ സര്‍ക്കാര്‍ സങ്കടകരമാക്കി മാറ്റി.87 ലക്ഷം പേര്‍ക്ക് ഓണക്കിറ്റ് കൊടുക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ അതു പിന്നീട് ആറു ലക്ഷമാക്കി ചുരുക്കി. അതില്‍ തന്നെ പത്തു ശതമാനം പോലും വിതരണം ചെയ്യാനായിട്ടില്ല.

സപ്ലൈകോ 750 കോടി ചോദിച്ചപ്പോള്‍ 70 കോടി മാത്രമാണ് നല്‍കിയത്. എന്നിട്ടും ഒരു നാണവുമില്ലാതെയാണ് കേരളത്തില്‍ വിലക്കയറ്റമില്ലെന്ന് പ്രസംഗിച്ചത്. ആറു ലക്ഷം പേര്‍ക്ക് പോലും കിറ്റ് നല്‍കാന്‍ കഴിയാത്ത സര്‍ക്കാരിനെ കുറിച്ച് എന്ത് പറയാനാണെന്നും ധനകാര്യമന്ത്രിക്ക് ഒന്നും അറിയില്ല, അല്ലെങ്കില്‍ അറിയില്ലെന്ന് നടിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.