വര്‍ഗീയ ധ്രുവീകരണം തടയാനുള്ള ശ്രമം തുടരുകയാണ്; മതനേതാക്കളുടെ സംയുക്ത യോഗം വിളിക്കുമെന്ന് കോൺഗ്രസ്

അനുനയനീക്കങ്ങളുടെ ഭാഗമായി മതനേതാക്കളുടെ സംയുക്ത യോഗം വിളിക്കാന്‍ കോണ്‍ഗ്രസ്. കെ സുധാകരനും വി ഡി സതീശനും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അറിയിപ്പ്. മതനേതാക്കളുടെ സംയുക്ത യോഗം കെപിസിസി വിളിക്കും. വര്‍ഗീയ ധ്രുവീകരണം തടയാനുള്ള ശ്രമം തുടരുകയാണ്. പൊട്ടിത്തെറി കണ്ടതുകൊണ്ടാണ് ഇടപെട്ടത്. ചര്‍ച്ച ആവശ്യപ്പെട്ട് പലതവണ കത്തയച്ചിട്ടും മുഖ്യമന്തി മറുപടി നല്‍കിയില്ലെന്നും സുധാകരന്‍ പറഞ്ഞു.

സമൂഹമാധ്യമങ്ങളിലൂടെയാണ് വർഗീയവിദ്വേഷം കൂടുതൽ നടക്കുന്നത്. പത്രമാധ്യമങ്ങൾക്ക് സ്വയം നിയന്ത്രണം ഉണ്ട്. എന്നാൽ സമൂഹമാധ്യമത്തിൽ അത്തരം നിയന്ത്രണങ്ങൾ ഇല്ല. നമോ ടിവിയിലൂടെ അസഭ്യം പറയുന്നത് ഒരു ചെറിയ പെൺകുട്ടിയാണ്. വെള്ളത്തിന് തീപിടിപ്പിക്കുന്ന അത്തരം  വർത്തമാനത്തിനെതിരെ സർക്കാർ ഒരു നടപടിയും എടുത്തില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

നര്‍കോട്ടിക് പരാമര്‍ശത്തിൽ കെപിസിസി മതനേതാക്കളുടെ യോഗം വിളിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ. മതസൗഹാർദം തുടരണമെന്ന നിലപാടാണ് എല്ലാ നേതാക്കളും പ്രകടിപ്പിച്ചത്. ഇതുവരെയുള്ള ചര്‍ച്ചകള്‍ ആത്മവിശ്വാസം നല്‍കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. സമുദായസ്പർധ ഒഴിവാക്കുകയാണ് ലക്ഷ്യം. സര്‍ക്കാര്‍ ഉത്തരവാദിത്തം കാണിച്ചില്ല. പിണറായി കാണിച്ചത് നിസംഗതയാണെന്നും പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തി. വാസവന്റെ പ്രതികരണം ഉത്തരവാദിത്വമില്ലാത്തതാണ്. അദ്ദേഹം പാലയ്ക്ക് പോയത് കോൺഗ്രസിനോടുള്ള പോരിനാണ്. പ്രതിബന്ധതയില്ലാത്ത സർക്കാരിന്റെ ഇടപെടലാണ് ഈ വിഷയത്തിൽ കണ്ടതെന്നും സുധാകരൻ കുറ്റപ്പെടുത്തി.‌ സർക്കാരിന് ഇക്കാര്യത്തിൽ വ്യക്തമായ നിലപാടില്ല. സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണം സര്‍ക്കാര്‍ നോക്കിനില്‍ക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. നർകോട്ടിക് ജിഹാദ് വിവാദവുമായി ബന്ധപ്പെട്ട് മതസമുദായിക നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു ഇരുവരും.