ധനമന്ത്രിയെങ്കിലും സെക്രട്ടേറിയറ്റിൽ വന്നിരിക്കണം; തലസ്ഥാനം നാഥനില്ലാ കളരിയായി, സര്‍ക്കാര്‍ കേരളത്തെ മുടിഞ്ഞ തറവാടാക്കിയെന്ന് വിഡി സതീശൻ

നവകേരള സദസിന്റെ ഭാഗമായി മന്ത്രിമാർ കൂട്ടായി നടത്തുന്ന കേരള പര്യടനത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയായിരുന്നു പരാമർശം. ആഴ്ചയിൽ അഞ്ച് ദിവസം എങ്കിലും സെക്രട്ടറിയേറ്റിൽ ഉണ്ടാവേണ്ട ധനമന്ത്രി ദിവസങ്ങളായി സ്ഥലത്ത് ഇല്ല. ധനമന്ത്രിയോട് എങ്കിലും സെക്രട്ടേറിയേറ്റിൽ വന്നിരിക്കാൻ മുഖ്യമന്ത്രി പറയണമെന്നും വിഡി സതീശന്‍ പറഞ്ഞു.

കേന്ദ്രത്തിന്‍റെ സാമ്പത്തിക നയത്തോട് കോൺഗ്രസിന് വിയോജിപ്പുണ്ട്. അതിനാലാണ് ടി എൻ പ്രതാപൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ മുഴുവൻ ഉത്തരവാദിത്വവും കേന്ദ്രത്തിനാണെന്ന നിലപാടില്ലെന്നും കേരളത്തിന്റെ കെടുകാര്യസ്ഥതയാണ് പ്രധാന കാരണമെന്നും സതീശൻ പറ‍ഞ്ഞു.

രാഷ്ട്രീയ എതിരാളികൾക്ക് തലക്ക് എന്തോ പറ്റിയിട്ടുണ്ട് എന്ന് പിണറായി വിജയന്‍ നിരന്തരം പറയാറുണ്ട്. മറ്റുള്ളവരുടെ മാനസികാവസ്ഥയിൽ സംശയം തോന്നുന്ന പിണറായി വിജയന്‍ ആണ് ഡോക്ടറെ കാണേണ്ടത് അത്തരം മാനസികാവസ്ഥ തന്നെ ഒരു അസുഖമാണ്. അതിൽ ഉപദേശം കൊണ്ട് കാര്യമില്ല. ഉന്നതവിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കാതെ മന്ത്രി കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

ഉന്നത വിദ്യാഭ്യാസ മന്ത്രിയെ മുഖ്യമന്ത്രി വഴിവിട്ട് സംരക്ഷിക്കുകയാണെന്നും വിഡി സതീശന്‍ ആരോപിച്ചു.പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ്എ.വി.ഗോപിനാഥന്‍റെ രാജി നേരത്തെ സ്വീകരിച്ചിരുന്നില്ല. സംഘടനാപരമായി ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്തത് കൊണ്ടാണ് നടപടി എടുത്തതെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Read more

മന്ത്രിമാർ സ്ഥലത്തില്ലാതായതോടെ തലസ്ഥാനം നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ്. സര്‍ക്കാര്‍ കേരളത്തെ മുടിഞ്ഞ തറവാടാക്കി മാറ്റുകയാണ്. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ പരാമർശം സർക്കാർ പരിശോധിക്കണം.നവകേരള സദസ്സ് അശ്ലീല നാടകമാണെന്നും വി ഡി സതീശൻ ആവർത്തിച്ചു.