മാവോവാദികളെ വെടിവെച്ചു കൊന്ന സംഭവം: ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് ജസ്റ്റിസ് കമാല്‍ പാഷ

മാവോവാദികളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യമാണെന്ന് റിട്ടയേഡ് ജസ്റ്റിസ് കമാല്‍ പാഷ. മാവോവാദികളെ കൊലപ്പെടുത്തിയത് പരിഷ്‌കൃതസമൂഹത്തിന് ചേര്‍ന്നതല്ലെന്ന് കമാല്‍ പാഷ പറഞ്ഞു. പൊലീസിനെ വെടിവെച്ചു എന്ന കാരണത്താല്‍ കൊല്ലാന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് കമാല്‍ പാഷ ഇക്കാര്യം പറഞ്ഞത്.

നക്സലൈറ്റാണെങ്കിലും മാവോവാദികളാണെങ്കിലും എത്ര വലിയ ഭീകരവാദ സംഘടനയായാലും അവരെ വെടിവെച്ചു കൊല്ലാനുള്ള അധികാരം പൊലീസിനുണ്ടെന്ന് നിയമത്തില്‍ പറയുന്നില്ല. ആരാണ്, എന്താണ് എന്ന കാര്യങ്ങളിലൊന്നും വ്യക്തത വരാതെ വെടിവെച്ചു കൊലപ്പെടുത്തിയിരിക്കുകയാണ്. പട്ടിണിപ്പാവങ്ങളാണ് ഈ വനത്തിലൊക്കെ വന്നു കയറുന്നത്. അവരെ വെടിവെച്ച് കൊല്ലുകയെന്നത് സ്വാഗതം ചെയ്യാന്‍ പറ്റില്ലെന്നും കമാല്‍ പാഷ പറഞ്ഞു.

“മഞ്ചക്കണ്ടിയിലെ വെടിവെയ്പ്പില്‍ എന്താണ് സംഭവിച്ചതെന്നറിയാന്‍ ജുഡിഷ്യല്‍ അന്വേഷണം ആവശ്യമാണ്. സംഭവത്തെ കുറിച്ചുള്ള പൊലീസ് ഭാഷ്യം മാത്രമാണ് പുറത്തു വരുന്നത്. വാസ്തവത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ വിദഗ്ധരടങ്ങുന്ന ഒരു ജുഡീഷ്യല്‍ കമ്മീഷന്‍ ആവശ്യമാണ്. പൊലീസിന്റെ ഭാഗത്തു നിന്നുള്ളവരും ഫോറന്‍സിക് വിദഗ്ധരും കമ്മീഷനില്‍ വേണം. മാവോവാദികള്‍ വെടിവെച്ചിരുന്നോ അതിനെ തുടര്‍ന്നാണോ പൊലീസ് തിരിച്ചു വെടിവെയ്ക്കാന്‍ കാരണമായത് എന്നുള്ളത് കണ്ടെത്തണം. പൊലീസിനെ വെടിവെച്ചെങ്കില്‍ പൊലീസിന് തിരിച്ചുവെടിവെയ്ക്കാം. അല്ലാതെ മാവോവാദികള്‍ക്കു നേരെ വെടിവെയ്ക്കാന്‍ പാടില്ല.

ഈ വിഷയത്തില്‍ മനുഷ്യാവകാശപ്രവര്‍ത്തകള്‍ എന്തുകൊണ്ട് ഇടപെടുന്നില്ലെന്നും  കമാല്‍ പാഷ ചോദിച്ചു. എല്ലാവരെയും ഭയമാണ്. അതേസമയം മാവോവാദികളെ പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടു വരുകയാണ് ചെയ്യേണ്ടത്. കോടതികളാണ് ഇവരുടെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. ഇവരെ തൂക്കിക്കൊല്ലാന്‍ വകുപ്പൊന്നുമില്ല, ഒരാളെ വെടിവെച്ചുകൊല്ലാന്‍ എളുപ്പമാണ്. എന്നാല്‍ അവര്‍ വെടിവെച്ച് കൊല്ലപ്പെടേണ്ടവരാണോ എന്ന കാര്യം ചിന്തിക്കേണ്ടതുണ്ടെന്നും കമാല്‍ പാഷ വ്യക്തമാക്കി.

പൊലീസിനെ കുറ്റം പറയുന്നില്ലെന്നും എന്നാല്‍ അനിയന്ത്രിതമായ അധികാരങ്ങള്‍ നല്‍കിയ ശേഷം, പോയി അവിടെ കാണുന്നവരെ വെടിവെച്ചു കൊല്ലൂ എന്നു പറഞ്ഞ് ഇറക്കി വിടുന്നത് ശരിയല്ലെന്നും ജസ്റ്റിസ് കമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു. ഒരുപക്ഷെ മാവോവാദികളും മനുഷ്യാവകാശ പ്രവര്‍ത്തകരായിരിക്കാം. ആദിവാസി ഊരുകളില്‍ കടന്നുചെന്ന് ചില കാര്യങ്ങളൊക്കെ അവര്‍ ചെയ്തെന്നിരിക്കും. അത് അപകടകരമായ രീതിയിലേക്ക് പോകാതെ നോക്കേണ്ടത് സര്‍ക്കാരിന്റെ ബാദ്ധ്യതയാണ്. അതല്ലാതെ ഇവരെ ഉന്മൂലനം ചെയ്ത് നാടു നന്നാക്കാമെന്ന് വിശ്വസിക്കുന്നത് കാടത്തമാണ്.