സംസ്ഥാനത്ത് കിഫ്ബി റോഡുകളില്‍ യൂസര്‍ ഫീ പിരിക്കും; നിയമസഭയില്‍ നയം വ്യക്തമാക്കി പിണറായി വിജയന്‍

സംസ്ഥാനത്ത് കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിച്ച റോഡുകളില്‍ യൂസര്‍ ഫീ പിരിക്കുമെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിയിലൂടെ അധിക വിഭവ സമാഹരണവും വികസനവും നടന്നതായി മുഖ്യമന്ത്രി പറഞ്ഞു. യൂസര്‍ ഫീ വരുമാനത്തില്‍ നിന്നുതന്നെ കിഫ്ബി വായ്പ തിരിച്ചടയ്ക്കാമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ബാധ്യത ക്രമാനുഗതമായി ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും വരുമാനമുണ്ടാക്കുന്ന കമ്പനിയായി മാറ്റുമെന്നും പിണറായി വ്യക്തമാക്കി. കിഫ്ബിയില്‍ നിന്ന് വരുമാനം വരുത്തുന്നതോടെ കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ കുരുക്കില്‍ നിന്ന് പുറത്തുകടക്കാമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

കിഫ്ബി പദ്ധതികള്‍ വരുമാന ദായകമാക്കിയാല്‍ കേന്ദ്രവാദങ്ങളെ എളുപ്പത്തില്‍ മറികടക്കാന്‍ സാധിക്കുമെന്നാണ് മുഖ്യമന്ത്രി വിശദീകരിക്കുന്നത്. ഇതിലൂടെ കിഫ്ബി വായ്പകളെ കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ കിഫ്ബിക്ക് ഗ്രാന്റ് നല്‍കുന്നുണ്ട്.

ഇതിനകം 20000 കോടി രൂപ നല്‍കിയിട്ടുണ്ട്. ഇതിനുപുറമേ ചെലവഴിച്ച 13100 കോടി രൂപ കിഫ്ബി സ്വന്തം നിലയ്ക്ക് വായ്പയെടുത്തതാണ്. അത് തിരിച്ചടയ്ക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കിഫ്ബിയ്ക്കെതിരായി ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞ മുഖ്യമന്ത്രി കിഫ്ബിയെ സഭയില്‍ നന്നായി പ്രശംസിക്കുകയും ചെയ്തു.