മുഖത്ത് ക്രീം തേക്കുന്നതിലെ തർക്കം! പ്രകോപനമായത് ചുണ്ടിലെ മുറിവ്; തൃശൂർ ചിൽഡ്രൻസ് ഹോമിലെ കൊലപതകത്തിന് പിന്നിലെ വിവരങ്ങൾ പുറത്ത്

തൃശൂർ രാമവർമപുരത്തെ ഗവ. ചിൽഡ്രൻസ് ഹോമിലെ കൊലപതകത്തിന് പിന്നിൽ കുട്ടികൾക്കിടയിൽ മുഖത്ത് ക്രീം തേക്കുന്നതുമായി ബന്ധപ്പെട്ട തർക്കമെന്ന് വിവരം. തർക്കത്തിന് പിന്നാലെയുണ്ടായ പിടിവലിക്കിടയിൽ പതിനഞ്ച് വയസുകാരന്റെ ചുണ്ടിൽ മുറിവേറ്റിരുന്നു. പിറ്റേദിവസം രാവിലെ മുറിവ് വേദനിച്ചതോടെ കയ്യിൽ കിട്ടിയ ചുറ്റികയുമായെത്തി പതിനേഴുകാരൻ പതിനഞ്ച് വയസുകാരന്റെ തലയ്ക്ക് ആഞ്ഞടിക്കുകയായിരുന്നുവെന്നാണ് വിവരം.

യുപി സ്വദേശിയായ അങ്കിത് ആണ് മരിച്ചത്. തർക്ക ദിവസം ജീവനക്കാർ ഇടപെട്ടായിരുന്നു ഇവരെ പിടിച്ചുമാറ്റിയത്. എന്നാൽ രാവിലെ എഴുന്നേറ്റ് പല്ലു തേയ്ക്കുമ്പോൾ ചുണ്ടിലെ മുറിവ് വേദനിച്ചതോടെ പതിനഞ്ച് വയസുകാരൻ ചുറ്റികയുമായെത്തി അങ്കിതിന്റെ തലയ്ക്ക് ആഞ്ഞടിക്കുകയായിരുന്നു. കെട്ടിടത്തിന്റെ അറ്റകുറ്റപണിക്കായി സൂക്ഷിച്ചിരുന്ന ചുറ്റിക വെച്ചായിരുന്നു ആക്രമണം എന്ന് പൊലീസ് പറയുന്നു. ഈ സമയം രണ്ട് കെയർടേക്കർമാരാണ് ഇവിടെയുണ്ടായിരുന്നത്.

ഇന്നലെ രാവിലെയാണ് രാമവർമപുരത്തെ ഗവ. ചിൽഡ്രൻസ് ഹോമിൽ അങ്കിതിനെ ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്. ഇരിങ്ങാലക്കുടയിൽ നിന്നും 2023 ലാണ് അങ്കിത് തൃശൂർ ചിൽഡ്രൻസ് ഹോമിൽ എത്തുന്നത്. കൊല നടത്തിയ 15 വയസുകാരൻ ഒരുമാസം മുമ്പാണ് ചിൽഡ്രൻസ് ഹോമിലെത്തിയത്. സംഭവത്തിൽ കെയർടേക്കർമാർക്ക് വീഴ്ച്ച പറ്റിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യെ പ്രതികരിച്ചിരുന്നു.