ശമനമില്ലാതെ വേനല്‍ ചൂട്: തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും 'തണ്ണീര്‍ പന്തലുകള്‍' ആരംഭിക്കും

സംസ്ഥാനത്ത് വേനല്‍ച്ചൂട് രൂക്ഷമാവുകയാണ്. അന്തരീക്ഷ താപസൂചിക അപകടരമാം വിധത്തില്‍ ഉയരുന്ന സാഹചര്യത്തില്‍ ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം ‘തണ്ണീര്‍ പന്തലുകള്‍’ ആരംഭിക്കുമെന്ന് സര്‍ക്കാര്‍. മെയ് മാസം വരെ ഈ പന്തലുകള്‍ നിലനിര്‍ത്തണമെന്ന് സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനമെടുത്തു.

തണ്ണീര്‍ പന്തലുകളില്‍ സംഭാരം, തണുത്ത വെള്ളം, അത്യാവശം ഓ.ആര്‍.എസ് എന്നിവ കരുതും. പൊതു ജനങ്ങള്‍ക്ക് ഇത്തരം തണ്ണീര്‍ പന്തലുകള്‍ എവിടെയാണ് എന്ന അറിയിപ്പ് ജില്ലകള്‍ തോറും നല്‍കുന്നതായിരിക്കും. ചൂട് കൂടുതലുള്ള ഇത്തരം കേന്ദ്രങ്ങളില്‍ താത്കാലികമായി തണുപ്പ് ഉറപ്പാക്കുന്ന പ്രത്യേക കേന്ദ്രങ്ങള്‍ സജ്ജീകരിക്കാനും സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് വേനല്‍ക്കാല ദുരന്തങ്ങളെ സംബന്ധിച്ചുള്ള വിപുലമായ പ്രചരണ പരിപാടി സംഘടിപ്പിക്കും. ‘ഈ ചൂടിനെ നമുക്ക് നേരിടാം’ എന്ന ഈ ക്യാമ്പയിനിനായി സാമൂഹിക സന്നദ്ധ സേന, ആപ്ത മിത്ര, സിവില്‍ ഡിഫന്‍സ് എന്നിവരുടെ സേവനവും ഉപയോഗപ്പെടുത്തും.

തീപിടുത്തങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അഗ്‌നിശമന രക്ഷാസേനയെ പൂര്‍ണ സജ്ജമായി നിര്‍ത്താനും തീപിടുത്ത സാധ്യത കൂടുതലുള്ള പ്രധാന മേഖലകളിലെല്ലാം ഫയര്‍ ഓഡിറ്റ് നടത്താനും പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി തീപിടുത്ത സാധ്യതയുള്ള മേഖലകള്‍ ശുചീകരിക്കാന്‍ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകരെ വിനിയോഗിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെയും, കെ.എസ് ഇ.ബിയുടെയും നേതൃത്വത്തില്‍ എല്ലാ പ്രധാന പൊതുസ്ഥാപനങ്ങളുടെയും ഇലക്ട്രിക്കല്‍ ഓഡിറ്റ് നടത്താനും പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടുകള്‍ വഴി തീപിടുത്തങ്ങളുണ്ടാകുന്നത് ഒഴിവാക്കാനുള്ള ജാഗ്രതാ നടപടികളുടെ ഭാഗമാണിത്.

കുടിവെള്ള ക്ഷാമം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രാദേശികതലത്തില്‍ വിവിധ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിക്കും. പൊതുജനങ്ങള്‍ക്ക് കുടിവെള്ള ലഭ്യത ഉറപ്പാക്കുന്ന പ്രാദേശിക ക്യാമ്പയിനുകള്‍ നടപ്പിലാക്കാനും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്.
ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍, പൊള്ളല്‍, വേനല്‍ക്കാലത്തെ പകര്‍ച്ച വ്യാധികള്‍ എന്നിവയെ നേരിടുന്നതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രത്യേകമായ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും.

വേനല്‍ച്ചൂട് രൂക്ഷമാവുന്നതിനാല്‍ തൊഴില്‍ വകുപ്പ് ആവശ്യമായ തൊഴില്‍ സമയ പുനക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ വേനല്‍ക്കാലത്ത് വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുകയെന്നത് ഈ സര്‍ക്കാരിന്റെ പ്രഥമപരിഗണനയിലുള്ള കാര്യമാണ്. പരീക്ഷാ കാലമായതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വാഭാവികമായി ഉണ്ടാകുന്ന മാനസിക പിരിമുറുക്കം ഹീറ്റ് സ്ട്രെസ്സ് വര്‍ധിപ്പിക്കാനിടയാക്കും. ഇത് കുറയ്ക്കാന്‍ പരീക്ഷ ഹാളുകളില്‍ വെന്റിലേഷനും തണുത്ത കുടിവെള്ളവും ഉറപ്പാക്കാന്‍ നടപടികളെടുക്കും.
ഉത്സവ കാലമായതിനാല്‍ പടക്ക നിര്‍മ്മാണ/ സൂക്ഷിപ്പ് ശാലകള്‍ പരിശോധിച്ച് നിര്‍ബന്ധമായും അഗ്‌നി സുരക്ഷ ഉറപ്പ് വരുത്താനുള്ള നടപടികള്‍ എടുത്തിട്ടുണ്ട്.

വേനല്‍ മഴ ലഭിക്കുകയാണെങ്കില്‍ പരമാവധി വെള്ളം സംഭരിക്കാന്‍ വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചു കൊണ്ടുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും. ഇത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ ശക്തമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രദേശികമായ പ്രചരണ പരിപാടികള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് ഇതിനെ ഒരു ജനകീയ ക്യാമ്പയിനായി മാറ്റിത്തീര്‍ക്കാന്‍ നമുക്ക് സാധിക്കണം.

ചൂട് ഭാവിയിലും വര്‍ധിക്കും എന്ന കാലാവസ്ഥാ മുന്നറിയിപ്പുകളെ പരിഗണിച്ചു കൊണ്ട് അതിനെ അതിജീവിക്കുന്നതിനായി ‘കൂള്‍ റൂഫ്’ ഉള്‍പ്പെടെയുള്ള ഹൃസ്വകാല, ദീര്‍ഘകാല പദ്ധതികള്‍ നല്‍കി നടപ്പിലാക്കും.