രണ്ടര വയസുകാരിയുടെ അസ്വാഭാവിക മരണം; പിതാവ് പൊലീസ് കസ്റ്റഡിയില്‍

മലപ്പുറം ഉദരംപൊയിലില്‍ രണ്ടര വയസുകാരി നസ്രിന്റെ മരണത്തെ തുടര്‍ന്ന് കുട്ടിയുടെ പിതാവ് മുഹമ്മദ് ഫായിസ് പൊലീസ് കസ്റ്റഡിയില്‍. കാളികാവിലെ റബ്ബര്‍ എസ്റ്റേറ്റില്‍ നിന്നാണ് ഫായിസിനെ പിടികൂടിയത്. കുട്ടിയുടെ മരണത്തില്‍ നിലവില്‍ അസ്വാഭാവിക മരണത്തിന് മാത്രമാണ് കേസെടുത്തിരിക്കുന്നതെന്ന് കാളികാവ് പൊലീസ് അറിയിച്ചു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ കൂടുതല്‍ നടപടികളിലേക്ക് കടക്കാനാകൂ എന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് ഫായിസ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പിതാവ് മുഹമ്മദ് ഫായിസിനെതിരെ കുട്ടിയുടെ മാതാവും ബന്ധുക്കളുമാണ് പരാതി നല്‍കിയത്.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കുട്ടിയുമായി ഫായിസ് ആശുപത്രിയിലെത്തുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ വച്ച് തന്നെ കുട്ടി മരണപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞിന്റെ മാതാവും ബന്ധുക്കളും പിതാവ് ഫായിസ് കുട്ടിയെ കൊലപ്പെടുത്തിയതാണെന്നുള്ള ആരോപണവുമായി രംഗത്തെത്തിയത്.

കുഞ്ഞിന്റെ ദേഹത്ത് മര്‍ദ്ദനത്തിന്റെ പാടുകളുണ്ടായിരുന്നതായും മാതാവും ബന്ധുക്കളും ആരോപിക്കുന്നു. കുഞ്ഞിനെ കൊലപ്പെടുത്തുമെന്ന് ഫായിസ് പല തവണ ഭീഷണിപ്പെടുത്തിയിരുന്നതായും മാതാവ് പൊലീസിനോട് പറഞ്ഞു.