ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി ഗുരുവായൂരപ്പനെ സേവിച്ച് മരിക്കാനാണ് തന്റെ ആഗ്രഹമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി; 'ബ്രാഹ്‌മണ ജന്മ'ത്തിന് മുമ്പു അടുത്ത ആഗ്രഹം

അടുത്ത ജന്മത്തില്‍ ബ്രാഹ്‌മണനായി പുനര്‍ജനിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച ബിജെപി കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്ക് ഈ ജന്മത്തില്‍ മറ്റൊരു ആഗ്രഹം കൂടി. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി ഗുരുവായൂരപ്പനെ സേവിച്ച് മരിക്കാനാണ് തന്റെ ആഗ്രഹമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. ഇത്രയുമേയുള്ളു തന്റെ ആഗ്രഹം. അതിനപ്പുറം ഒന്നും താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് കൊച്ചിയില്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിച്ച ഒരു പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെ കേന്ദ്രമന്ത്രി പറഞ്ഞത്.

”ഇത് പറഞ്ഞാല്‍ അപകടമാകില്ല എന്ന് തോന്നുന്നു. അല്ലെങ്കില്‍ ഇപ്പോള്‍ തന്നെ ഉത്തരേന്ത്യയിലെ പത്രങ്ങള്‍ മുഴുവന്‍ സുരേഷ് ഗോപി രാജിവെച്ചു, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനായിട്ട് പോയി എന്ന് എഴുതും. ഇതൊക്കെ വലിയ പുകിലാക്കി കളയും.”

നേരത്തെ, അടുത്ത ജന്മത്തില്‍ ബ്രാഹ്‌മണനായി പുനര്‍ജനിക്കണമെന്ന ആഗ്രഹം പൊതുവേദിയില്‍ പ്രകടിപ്പിച്ചിരുന്നു സുരേഷ് ഗോപി. അന്ന് പൂണൂലിട്ട ബ്രാഹ്‌മണനായി പുരനര്‍ജനിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. അത് പൊതുവേദിയില്‍ തുറന്ന് പറഞ്ഞു വെട്ടിലായതിന് പിന്നാലെയാണ് ഇപ്പോള്‍ അദ്ദേഹം പുതിയ ആഗ്രഹം പങ്കുവെച്ചിരിക്കുന്നത്. അന്ന് ശബരിമലയിലെ തന്ത്രി മുഖ്യനാകാനായിരുന്നു പൂണൂലിട്ട ബ്രാഹ്‌മണനായി ജനിക്കാന്‍ ആഗ്രഹിച്ചത്. ഇന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി ഗുരുവായൂരപ്പനെ സേവിച്ചാല്‍ മതിയെന്ന നിലയിലേക്ക് ആഗ്രഹം മാറിയിട്ടുണ്ട്.

പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതിന്റെ സത്യമെന്തെന്ന് അനുഭവത്തിലൂടെ മനസിലായിട്ടുണ്ട്. അതില്‍ വിശ്വാസവുമുണ്ട്. മരിച്ച് മണ്ണടിഞ്ഞ് ചാരമായതിന് ശേഷം അടുത്ത ജന്മത്തില്‍ പൂണൂലിടുന്ന ബ്രാഹ്‌മണനായി ശബരിമലയിലെ തന്ത്രിമുഖ്യനാകണമെന്ന് ആഗ്രഹിക്കുന്നു.