വന്യജീവി ശല്യം തടയാന്‍ നിയമം പൊളിച്ചെഴുതേണ്ടത് കേന്ദ്ര സര്‍ക്കാര്‍, പ്രക്ഷോഭം വസ്തുത മനസിലാക്കാതെ: വനം മന്ത്രി

വന്യജീവി ശല്യം തടയാന്‍ നിയമം പൊളിച്ചെഴുതേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. ജനജീവിതം ദുസഹമാക്കുന്ന വന്യജീവി ശല്യം തടയാന്‍ നിയമം പൊളിച്ചെഴുതണമെന്ന മാധവ് ഗാഡ്ഗിലിന്റെ നിര്‍ദ്ദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിയമം പൊളിച്ചെഴുതേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. വസ്തുതകള്‍ മനസിലക്കാതെ ആണ് മലയോര ജനത പ്രക്ഷോഭത്തിന് ഇറങ്ങുന്നത്. ബഫര്‍ സോണ്‍ വിഷയത്തില്‍ തുടക്കത്തിലും ഇതുണ്ടായി.

താമരശേരി ബിഷപ്പിന്റേത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അതില്‍ തര്‍ക്കത്തിലേക്ക് പോകാനില്ല. ആ അഭിപ്രായ പ്രകടനത്തിനൊപ്പം ഇന്നത്തെ നിയമം പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹം ഇന്നും ആ കാര്യം ആവര്‍ത്തിച്ചിട്ടുണ്ടെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

അതേസമയം, പാലക്കാടിനെ വിറപ്പിക്കുന്ന പിടി സെവനെ മയക്കുവെടിവച്ചു. ധോണിയിലെ കോര്‍മ എന്ന സ്ഥലത്ത് വെച്ചാണ് ആനയെ മയക്കുവെടിവച്ചത്. ആന മയങ്ങാന്‍ 30 മിനിറ്റോളം എടുമെന്നാണ് ദൗത്യസംഘം പറയുന്നത്. അതിനാല്‍ അടുത്ത 45 മിനിറ്റ് അതിനിര്‍ണായകമാണെന്ന് ദൗത്യസംഘം അറിയിച്ചു. ആനയെ കൊണ്ടുവരാനുള്ള ലോറി കാട്ടിലേക്ക് പുറപ്പെട്ടു.