കേന്ദ്രധനമന്ത്രി കള്ളം പറയുന്നു; നികുതി വിഹിതം കേന്ദ്രത്തിന്റെ സൗജന്യല്ല; ഭരണഘടന നല്‍കുന്ന അവകാശം; നിര്‍മല സീതാരാമനെതിരെ എളമരം കരീം

കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ കേരളത്തിനെതിരെ രാജ്യസഭയില്‍ അവതരിപ്പിച്ചത് തെറ്റായ കണക്കുകളെന്ന് എളമരം കരീം എംപി. നികുതി വിഹിതം കേന്ദ്രത്തിന്റെ സൗജന്യമല്ലെന്നും ഭരണഘടന നല്‍കുന്ന അവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി.

യുപിഎ കാലത്തെക്കാള്‍ അധികം നികുതി കേരളത്തിന് എന്‍ഡിഎ സര്‍ക്കാര്‍ നല്‍കിയെന്നാണ് ധനമന്ത്രി അവകാശവാദമുയര്‍ത്തിയത്. ഇത് ശരിയല്ലെന്നും വിശദീകരണം ചോദിക്കാനും അഭിപ്രായം പറയാനും അവസരം വേണമെന്ന ആവശ്യം രാജ്യസഭ ചെയര്‍മാന്‍ അംഗീകരിച്ചില്ലന്നും എളമരം വ്യക്തമാക്കി.

ബോധപൂര്‍വ്വം തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് ധനമന്ത്രി പ്രസ്താവന നടത്തിയത്. ഡല്‍ഹിയില്‍ നടന്ന കേരളത്തിന്റെ സമരം വലിയ പ്രത്യാഘാതമാണ് സൃഷ്ടിച്ചത്. അതിന്റെ പ്രതിഫലനമാണ് ധനമന്ത്രിയുടെ പ്രസ്താവനയെന്നും എളമരം കരീം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേന്ദ്ര അവഗണനക്കെതിരെ ഡല്‍ഹിയില്‍ സമരം നടത്തിയതിന് പിന്നാലെ കേരളത്തിന് നല്‍കിയ പണത്തിന്റെ കണക്കുകള്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ വെച്ചത്. കേരളത്തിനു കഴിഞ്ഞ പത്ത് വര്‍ഷം കേന്ദ്രം നല്‍കിയ നികുതി വിഹിതത്തിന്റെയും ധനസഹായത്തിന്റെയും കണക്കാണ്് ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നത്.

യുപിഎ കാലത്തെക്കാള്‍ 224 ശതമാനം അധികം നികുതി വിഹിതം കേരളത്തിനു നരേന്ദ്ര മോദി സര്‍ക്കാര്‍ നല്‍കി. യുപിഎയുടെ പത്ത് വര്‍ഷത്തില്‍ കേരളത്തിന് 46,303 കോടി ലഭിച്ചപ്പോള്‍ 2014-2023 കാലത്ത് 1,50,140 കോടി വിഹിതം നല്‍കിയെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. കേന്ദ്ര ധനസഹായം യുപിഎ കാലത്ത് 25,629 കോടിയായിരുന്നുവെങ്കില്‍ എന്‍ഡിഎ കാലത്ത് ഇത് 1,43,117 കോടിയായി വര്‍ധിച്ചെന്നും ധനമന്ത്രി നിര്‍മല പറഞ്ഞു.

കഴിഞ്ഞ ദിവസം സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തത വരുത്തിയിരുന്നു. സംസ്ഥാനങ്ങള്‍ക്ക് ജി.എസ്.ടി നഷ്ടപരിഹാരം നല്‍കുന്ന നടപടി 2022 മാര്‍ച്ചില്‍ അവസാനിച്ചെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. എന്‍കെ പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് അവര്‍ ഇക്കാര്യത്തില്‍ വ്യക്തവരുത്തിയത്.

ജി.എസ്.ടി നഷ്ടപരിഹാരം നല്‍കുന്ന നടപടി അവസാനിപ്പിച്ചത് നിയമത്തിലെ വ്യവസ്ഥ പ്രകാരമായിരുന്നു അവര്‍ ലോകസഭയില്‍ വ്യക്തമാക്കി.ജി.എസ്.ടി നഷ്ടപരിഹാരം ലഭിക്കാത്തതിനാല്‍ സംസ്ഥാനങ്ങള്‍ അനുഭവിക്കുന്ന സാമ്പത്തിക ഞെരുക്കം കണക്കിലെടുത്ത് കാലാവധി വര്‍ധിപ്പിക്കുമോയെന്നാണ് കൊല്ലം എംപി ലോകസഭയില്‍ ചോദിച്ചത്.