കേന്ദ്ര ബജറ്റില്‍ ദാരിദ്ര്യനിര്‍മ്മാര്‍ജന പദ്ധതികള്‍ വെട്ടിക്കുറച്ചു; മൂലധന നിക്ഷേപം ഉയര്‍ത്തിയത് ജനങ്ങളെ പിഴിഞ്ഞ്; ഇന്ത്യയിലെ സാധാരണക്കാരന് അമൃതകാലം വരില്ലെന്ന് ഐസക്

കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെതിരെ ആഞ്ഞടിച്ച് മുന്‍ ധനമന്ത്രി ടി.എം തോമസ് ഐസക്ക്. അമൃതകാലത്തെക്കുറിച്ചുള്ള ഉയര്‍ന്ന പ്രതീക്ഷകളും ഹൈടെക് പദ്ധതികളുടെ തിളക്കവും മൂലധനച്ചെലവിലെ കുതിച്ചുചാട്ടവുമാണ് കേന്ദ്രബജറ്റിനെക്കുറിച്ചുള്ള മാധ്യമവിശകലനങ്ങളില്‍ പ്രതിഫലിക്കുന്നത്. ‘നിങ്ങള്‍ എന്തെങ്കിലും നടപ്പാക്കുന്നതിനു മുമ്പ് നിങ്ങള്‍ കണ്ട പാവപ്പെട്ടവനും നിസ്സഹായനായ ഒരുവന്റെ മുഖം ഓര്‍ക്കുക. ഞാനിപ്പോള്‍ ചെയ്യാന്‍ പോകുന്നത് ആ പാവപ്പെട്ടവന് എങ്ങനെ സഹായകമാകും എന്ന് സ്വയം ചോദിക്കുക’ എന്ന മഹാത്മാഗാന്ധിയുടെ പ്രസിദ്ധമായ ഉദ്ധരണിയുടെ അടിസ്ഥാനത്തില്‍ ഈ ബജറ്റ് നിര്‍ദ്ദേശങ്ങളെ വിലയിരുത്താന്‍ വളരെക്കുറച്ചുപേരെ തയ്യാറായുള്ളൂ.

ദാരിദ്ര്യനിര്‍മ്മാര്‍ജന പദ്ധതികള്‍ വെട്ടിക്കുറച്ച ബജറ്റാണിത്. മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയ്ക്ക് അറുപതിനായിരം കോടി മാത്രമാണ് വകയിരുത്തല്‍. 2021-22ല്‍ 98468 കോടി യഥാര്‍ത്ഥ ചെലവു വന്ന സ്ഥാനത്താണിത്. തൊട്ടുമുമ്പത്തെ വര്‍ഷം 89400 കോടിയായിരുന്നു വകയിരുത്തല്‍. ഈ തുകയാണ് ഈ ബജറ്റില്‍ വന്‍തോതില്‍ വെട്ടിക്കുറച്ചത്. സാമൂഹ്യസുരക്ഷാപദ്ധതികള്‍, അംഗന്‍വാടികള്‍, ദേശീയ ഉപജീവന മിഷന്‍, പോഷകാഹാരത്തെ പിന്തുണയ്ക്കുന്ന പദ്ധതികള്‍ എന്നിവയ്‌ക്കെല്ലാം കൂടി അറുപതിനായിരം കോടി രൂപ മാതമ്മേയുള്ളൂ. ദേശീയവരുമാനത്തിന്റെ വെറും 0.53 ശതമാനം. കഴിഞ്ഞ വര്‍ഷം ഇത് 0.79 ശതമാനമായിരുന്നു. കുടിവെള്ള പദ്ധതികള്‍ക്കുള്ള വകയിരുത്തലില്‍ പതിമൂന്നു ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടെങ്കിലും 2021-22 വര്‍ഷത്തെ വകയിരുത്തലിന്റെ അടുത്തെങ്ങുമെത്തിയിട്ടില്ല.
കൃഷിക്കും അനുബന്ധമേഖലകള്‍ക്കും (PM-KISAN അടക്കം) 1.4 ലക്ഷം കോടി രൂപയാണ് വകയിരുത്തല്‍. ഇത് 2022-23-ലെ ബജറ്റ് എസ്റ്റിമേറ്റിനേക്കാള്‍ കുറവാണ്. 2.87 ലക്ഷം കോടി രൂപ ഉണ്ടായിരുന്ന ഭക്ഷ്യസബ്‌സിഡി 31 ശതമാനം വെട്ടിക്കുറച്ചു. 2023-24-ലെ വകയിരുത്തല്‍ 1.97 ലക്ഷം കോടി രൂപയാണ്. വളം സബ്‌സിഡി 17 ശതമാനം കുറച്ച് 2.25 ലക്ഷം കോടിയില്‍ നിന്ന് 1.75 ലക്ഷം കോടി രൂപയാക്കി. ഭക്ഷ്യസംരക്ഷണത്തിനും കമ്പോള ഇടപെടലിനും വേണ്ടിയുള്ള വകയിരുത്തല്‍ 72000 കോടി രൂപയില്‍ നിന്ന് 60000 കോടി രൂപയായി കുറച്ചു.

ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനുമുള്ള അടങ്കലില്‍ മുന്‍വര്‍ഷത്തെ ബജറ്റ് എസ്റ്റിമേറ്റിനേക്കാള്‍ ചെറിയൊരു വര്‍ദ്ധനയുണ്ട്. അത് തികച്ചും അപര്യാപ്തമാണ്. എന്‍ഡിഎ അധികാരത്തില്‍വന്നതിനുശേഷം 2013-14-ല്‍ വിദ്യാഭ്യാസത്തിനുള്ള ബജറ്റ് ചെലവ് ദേശീയ വരുമാനത്തിന്റെ 0.63 ശതമാനം ആയിരുന്നത് ഈ വര്‍ഷത്തെ ബജറ്റില്‍ 0.37 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. ഇന്ത്യ വലുപ്പത്തില്‍ ലോകത്തെ മൂന്നാമത്തെ സമ്പദ്ഘടനയായി വളര്‍ന്നേക്കാം. പക്ഷേ, ജനങ്ങളുടെ ജീവിതഗുണനിലവാരം എടുത്താല്‍ ലോക റാങ്കിംഗില്‍ നമ്മള്‍ ഏറ്റവും താഴെയുള്ള രാജ്യങ്ങളില്‍ ഒന്നായി തുടരുമെന്ന് ഈ ബജറ്റ് ഉറപ്പുനല്‍കുന്നു.
ഈ ബജറ്റിന്റെ വലിയ നേട്ടമായി പറയുന്നത് മൂലധന നിക്ഷേപത്തിലുണ്ടായ വര്‍ദ്ധനയാണ്. ദേശീയവരുമാനത്തിന്റെ ആനുപാതത്തില്‍ റവന്യു വരുമാനത്തില്‍ വര്‍ദ്ധന ഉണ്ടായിട്ടില്ല. ധനക്കമ്മി ചെറുതായി കുറച്ചിട്ടുണ്ട്. എന്നിട്ടും മൂലധനനിക്ഷേപം ഉയര്‍ത്താന്‍ കഴിഞ്ഞത് ജനങ്ങളെ പിഴിഞ്ഞിട്ടാണ്. പക്ഷേ, മൂലധനനിക്ഷേപ വര്‍ദ്ധനയുടെ ഗുണഫലം ഉണ്ടാകണമെങ്കില്‍ ശിങ്കിടിമുതലാളിത്ത നയങ്ങള്‍ തിരുത്തണം. ഈ നയത്തിന്റെ ദയനീയ പരാജയം അദാനിയുടെ സാമ്രാജ്യം പൊളിഞ്ഞതില്‍ നമുക്കു കാണാവുന്നതാണ്.

കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പരിലാളനകളും ഏറ്റുവളര്‍ന്ന കോര്‍പറേറ്റ് ഭീമനാണ് അദാനി. അഞ്ചോ ആറോ പേരടങ്ങിയ ഒരു ചെറു സംഘത്തിന്റെ വിശകലനം പുറത്തുവന്നപ്പോള്‍ ആ സാമ്രാജ്യം അടിയോടെ ആടിയുലയുകയാണ്. എന്തൊക്കെ സര്‍ക്കസുകള്‍ കാണിച്ചിട്ടും മിക്കവാറും അദാനി കമ്പനികളുടെ ഓഹരിമൂലം കൂപ്പുകുത്തുകയാണ്. ഖജനാവില്‍ നിന്ന് വമ്പന്‍ ഇളവുകള്‍ നല്‍കിയും പൊതുമുതല്‍ അപ്പാടെ പതിച്ചു നല്‍കിയും മോദി സര്‍ക്കാര്‍ ശതകോടീശ്വരനായി വളര്‍ത്തിയെടുത്ത അദാനിയാണ് ഇത്തരമൊരു തകര്‍ച്ചയെ അഭിമുഖീകരിക്കുന്നത്. ഈ കേന്ദ്രസര്‍ക്കാരിന്റെ നയമാണ് ഇവിടെ പ്രതിക്കൂട്ടിലാകുന്നത്. ആ നയം തന്നെയാണ് പുതിയ കേന്ദ്രബജറ്റിലും പിന്തുടരുന്നത്. ആ പ്രഖ്യാപനങ്ങള്‍ കൊണ്ടൊന്നും ഇന്ത്യയിലെ കോടാനുകോടി സാധാരണക്കാരന് അമൃതകാലം വരില്ല.