എയിംസ് പരിഗണിച്ചില്ല; സഹകരണ മേഖലയിലേക്ക് കടന്നുകയറാന്‍ ശ്രമം; കേന്ദ്ര ബജറ്റില്‍ കേരളം നേരിട്ടത് ക്രൂരമായ അവഗണനയെന്ന് ധനമന്ത്രി ബാലഗോപാല്‍

കേന്ദ്ര വിഹിതം ലഭിക്കുന്നതില്‍ കേരളം നേരിട്ടത് ക്രൂരമായ അവഗണനയാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.
മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറിയ തോതിലുള്ള കേന്ദ്ര വിഹിതമാണ് കേരളത്തിന് ലഭിച്ചത്. കേന്ദ്ര ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങളുണ്ടെങ്കിലും അതിന്റെ ഗുണം താഴേത്തട്ടില്‍ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു.

എയിംസ് പോലെ കേരളം ആവശ്യപ്പെട്ട കാര്യങ്ങള്‍ പരിഗണിച്ചില്ല. എയിംസ് കേരളത്തിന് കിട്ടാന്‍ ഏറ്റവും അര്‍ഹതയുള്ള പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. പ്ലാന്റേഷന്‍ മേഖലയ്ക്ക് പ്രത്യേകം പദ്ധതി ആവശ്യപ്പെട്ടതും പരിഗണിച്ചില്ല. പല പ്രധാന പദ്ധതികളുടെയും തുക കുറച്ചു. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വിഹിതത്തിലും കേരളത്തോട് അവഗണനയെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയിലേക്കും കടന്നുകയറാനുള്ള ശ്രമം ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും ധനമന്ത്രി കൂട്ടിചേര്‍ത്തു.

ഭക്ഷ്യ സുരക്ഷ പദ്ധതി, പി.എം.എ.വൈ, യു.എ.ഡി.എഫ് പദ്ധതികള്‍, നെല്ല്, ഗോതമ്പ് സംഭരണം തുടങ്ങിയവക്കുള്ള ബജറ്റ് വിഹിതം കുറവാണ്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുള്ള ചെലവിലേക്ക് 2,14,696 കോടി രൂപയാണ് ബജറ്റില്‍ മാറ്റിവെച്ചിട്ടുള്ളത്. വരും വര്‍ഷത്തില്‍ 1,57,207 കോടിയാണ് വകയിരുത്തിട്ടുള്ളത്. കണക്ക് പ്രകാരം ബജറ്റ് വിഹിതത്തില്‍ കുറവാണുള്ളത്. ഭക്ഷ്യ സുരക്ഷ പദ്ധതിയെ ഇത് എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്ന പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്.

കര്‍ഷകരില്‍ നിന്ന് നെല്ല്, ഗോതമ്പ് എന്നിവ സംഭരണത്തിനുള്ള തുകയിലും കുറവുണ്ട്. നടപ്പ് വര്‍ഷത്തില്‍ 72,283 കോടി രൂപയാണെങ്കില്‍ വരും വര്‍ഷത്തില്‍ 59,000തോളം കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളതെന്ന് കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.