സീറോ മലബാര്‍ സഭ പിളര്‍ത്തി സ്വന്തം സഭ സ്ഥാപിക്കാന്‍ വൈദികരും വിമതന്‍മാരും; പള്ളികളില്‍ അവകാശവാദം ഉന്നയിച്ചു; 400 പുരോഹിതരെ പിരിച്ചുവിടാന്‍ മതക്കോടതി സ്ഥാപിക്കുന്നു

കേരളത്തിലെ ഏറ്റവും പഴക്കമുള്ള സീറോ മലബാര്‍ സഭയെ പിളര്‍ത്താന്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമത വൈദികരുടെ നീക്കം. എറണാകുളം – അങ്കമാലി അതിരൂപത വൈദിക സമിതിയും വിമതരും സീറോ മലബാര്‍ സഭയുടെ കീഴിലുള്ള പള്ളികളില്‍ അവകാശവാദം ഉന്നയിച്ചു. ഇവര്‍ സീറോ മലബാര്‍ സഭ പിളര്‍ത്തി സ്വന്തം സഭ സ്ഥാപിക്കുമെന്ന് അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ബോസ്‌കോ പുത്തൂരിനെ അറിയിച്ചു.

എന്നാല്‍, ഇവരുടെ ആവശ്യങ്ങള്‍ അടങ്ങിയ കത്ത് കൈപ്പറ്റാന്‍ ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ വിസമ്മതിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. തങ്ങളെ സീറോ – മലബാര്‍ സഭയില്‍ നിന്ന് ഒഴിവാക്കണമെന്നും ജനാഭിമുഖ കുര്‍ബാന ഒരു ലിറ്റര്‍ജിക്കല്‍ വേരിയന്റായി അംഗീകരിച്ച് നല്‍കണമെന്നുമാണ് വൈദിക സമിതിയുടെ പ്രധാന ആവശ്യം. 450 വൈദികര്‍ക്കെതിരെ നടപടിയെടുക്കാന്‍ സഭ ആദ്യമായി മതകോടതി സ്ഥാപിക്കും

സിനഡ് കുര്‍ബാന അര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്കെതിരെ കാനോന്‍ നീയമപ്രകാരം കോടതികള്‍ ആരംഭിച്ച് ശിക്ഷാ നടപടികള്‍ നടപ്പാക്കാന്‍ വത്തിക്കാന്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് വൈദിക സമിതി തിരക്കിട്ട് ഇങ്ങനൊരു നീക്കം നടത്തിയിരിക്കുന്നത്. വത്തിക്കാനെ അനുസരിക്കാത്ത 450 വൈദികര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുക. മതക്കോടതി സ്ഥാപിക്കാന നിര്‍ദേശിച്ച് പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ ക്ലൗദിയോ ഗുജോ റോത്തി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ന് കത്ത് നല്‍കി.

എന്നാല്‍, തങ്ങള്‍ക്കെതിവെ നടപടി എടുക്കാന്‍ 400 വൈദികര്‍ അടങ്ങിയ വൈദിക സമിതി വത്തിക്കാനെ വെല്ലുവിളിച്ചു. ഇതോടെ വിഷയം വീണ്ടും വത്തിക്കാന്റെ മുന്നിലെത്തും. ഈ മാസം സീറോ- മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പും സഭയുടെ പെര്‍മനന്റ് സിനഡ് അംഗങ്ങളും മാര്‍പാപ്പയെ സന്ദര്‍ശിക്കും.

ആ സന്ദര്‍ശനത്തില്‍ നിലവിലെ സാഹചര്യം മാര്‍പാപ്പായെ അറിയിക്കും. പുതിയ മേജര്‍ ആര്‍ച്ച് ബിഷപ് റാഫേല്‍ തട്ടിലിന്റെ ആവശ്യപ്രകാരമായിരുന്നു മാര്‍പാപ്പ അന്ത്യശാസനം നല്‍കിയിട്ടും, മൂന്ന മാസത്തേക്കു കൂടി ജനാഭിമുഖ കുര്‍ബാന തുടരാന്‍ വത്തിക്കാന്‍ സമ്മതിച്ചത്. നാനൂറില്‍ അധികം വൈദികര്‍ ഏകീകൃത കുര്‍ബാനക്കെതിരെ നില്‍ക്കുന്നതും സഭയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

നേരത്തെ തന്നെ ഏകീകൃത കുര്‍ബാന വിഷയത്തില്‍ സീറോ മലബാര്‍ സഭ നിലപാട് കടുപ്പിച്ചിരുന്നു. തുടറന്ന് എറണാകുളം-അങ്കമാലി അതിരൂപതയില്‍ വൈദികരെ കൂട്ടത്തോടെ സ്ഥലംമാറ്റിയിരുന്നു.സേവനത്തിലുള്ള 400-ഓളം വൈദികരില്‍ 142 പേരെയാണ് ഒറ്റയടിക്ക് സ്ഥലംമാറ്റിയിരിക്കുന്നത്. കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് അടച്ച എറണാകുളം സെയ്ന്റ് മേരീസ് ബസിലിക്ക അഡ്മിനിസ്ട്രേറ്ററായിരുന്ന ഫാ. ആന്റണി പൂതവേലി അവധിയില്‍ പ്രവേശിച്ചതിന് പകരമായി ഫാ. വര്‍ഗീസ് മണവാളനെ നിയമിക്കുകയും ചെയ്തിരുന്നു.