ജനുവരി ഒന്ന് മുതല്‍ ടൂറിസ്റ്റ് ബസുകള്‍ക്ക് 'യൂണിഫോം'; കണ്ണടച്ചാല്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെയും നടപടി ഉണ്ടാകും

പല നിറത്തിലും രൂപത്തിലും പെയിന്റ് അടിച്ചുള്ള ടൂറിസ്റ്റ് ബസുകള്‍ക്ക് അടുത്ത ജനുവരി മുതല്‍ സര്‍വീസിന് വിലക്ക് ഏര്‍പ്പെടുത്തും. എല്ലാ ടൂറിസ്റ്റ് ബസിനും വെള്ള നിറത്തില്‍ നീല വരയെന്ന യൂണീഫോം കോഡ് നിര്‍ബന്ധമാക്കും. ജനുവരി ഒന്നിന് ശേഷം ഈ നിറത്തിലല്ലാത്ത ബസുകള്‍ ഓടാന്‍ അനുവദിക്കില്ല.

വിദ്യാലയങ്ങളില്‍ നിന്നുള്ള വിനോദയാത്രക്ക് മൂന്ന് ദിവസം മുന്‍പ് മോട്ടോര്‍ വാഹനവകുപ്പിനെ അറിയിക്കണമെന്ന നിര്‍ദേശം സി.ബി.എസ്.ഇ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധമാക്കി പുതിയ സര്‍ക്കുലര്‍ ഇറക്കും. യാത്ര പോകുന്ന ബസിന്റെയും ഡ്രൈവര്‍മാരുടെയും വിവരങ്ങള്‍ പരിശോധിച്ച ശേഷമാവും അനുമതി. നിരന്തര നിയമലംഘനം നടത്തുന്നതോ ജി.പി.എസ് ഇല്ലാത്തതോ ആയ ബസാണങ്കിലും ഒട്ടേറെ തവണ കേസുകളില്‍ പെട്ട ഡ്രൈവര്‍മാരാണങ്കിലും യാത്ര വിലക്കും.

ടൂറിസ്റ്റ് ബസുകള്‍ നിയമലംഘനം ആവര്‍ത്തിച്ചാല്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. ഓരോ ബസുകളുടെയും നിരന്തര നിരീക്ഷണ ചുമതല ഓരോ ഉദ്യോഗസ്ഥരെയും ഏല്‍പ്പിക്കാനാണ് തീരുമാനം. മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധനകള്‍ നിയമലംഘനം പൂര്‍ണമായി ഒഴിവാക്കുന്നതില്‍ വിജയിക്കുന്നില്ലെന്ന് ബോധ്യമായതോടെയാണ് പുതിയ നടപടി.

നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസകളുടെ പെര്‍മിറ്റ് അടക്കം റദ്ദാക്കുമെന്ന് ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത് പറഞ്ഞു. വടക്കഞ്ചേരി ബസ് അപകടകാരണങ്ങള്‍ സംബന്ധിച്ച മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട് കിട്ടിയതിന് പിന്നാലെ കര്‍ശന നടപടികള്‍ക്കാണ് സംസ്ഥാന ട്രാന്‍പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശം.

നിയമലംഘനം നടത്തിയാല്‍ പിഴ ഈടാക്കാറാണ് പതിവ്. എന്നാല്‍ പിഴ അടച്ച ശേഷം വീണ്ടും പഴയ രീതിയില്‍ നിരത്തിലിറക്കുന്നതാണ് പതിവ്. ഇതിന് തടയിടാന്‍ ബസുകളുടെ ഫിറ്റ്‌സന് റദ്ദാക്കും. ആവശ്യമെന്ന് കണ്ടെത്തിയാല്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കം നടപടികളും സ്വീകരിക്കുമെന്നും എസ് ശ്രീജിത്ത് പറഞ്ഞു.