'കേരളത്തിൽ കേട്ടുകേള്‍വിയില്ലാത്ത സംഭവം, കുറ്റവാളിയെ ഉടൻ പിടികൂടും'; അഭിഭാഷക ശ്യാമിലിയെ സന്ദര്‍ശിച്ച് മന്ത്രി പി രാജീവ്

വഞ്ചിയൂർ കോടതിയിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസ് മർദിച്ച ജൂനിയർ അഭിഭാഷക അഡ്വ. ശ്യാമിലിയെ സന്ദര്‍ശിച്ച് നിയമമന്ത്രി പി രാജീവ്. വൈകിട്ട് 3.30ഓടെയാണ് വഞ്ചിയൂര്‍ കോടതിക്ക് മുന്നിലുള്ള ഓഫീസിലെത്തി ശ്യാമിലിയെ മന്ത്രി കണ്ടത്. കേരളത്തിൽ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണിതെന്നും കുറ്റവാളിയെ ഉടൻ പിടികൂടുമെന്നും മന്ത്രി പറഞ്ഞു.

ഇന്ന് വൈകിട്ട് 3.30ഓടെയാണ് വഞ്ചിയൂര്‍ കോടതിക്ക് മുന്നിലുള്ള ഓഫീസിലെത്തി അഭിഭാഷകയെ കണ്ടത്. എല്ലാ പിന്തുണയും സര്‍ക്കാര്‍ അഭിഭാഷകക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി ഗൗരവമേറിയ സംഭവമാണ് നടന്നതെന്നും കൂട്ടിച്ചേർത്തു. നിയമവകുപ്പ് വിഷയം ബാർ കൗൺസിലിന്‍റെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും അച്ചടക്ക നടപടി വേണമെന്ന് സർക്കാർ ബാർ കൗൺസിലിനോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

നമ്മുടെ നാട്ടിൽ സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത്. കേരളത്തിൽ കേട്ടുകേൾവില്ലാത്ത സംഭവമാണ് ശ്യാമിലിയുടെ കാര്യത്തിൽ ഉണ്ടായത്. കുറ്റവാളിയെ ഉടൻ പിടികൂടും. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചവരും നിയമത്തിന്‍റെ പരിധിയിൽ വരണം. അങ്ങനെ ആരെങ്കിലും ശ്രമിച്ചെങ്കിൽ അതും നിയമത്തിന്‍റെ പരിധിയിൽ വരും. അഭിഭാഷക സമൂഹം മുഴുവൻ മര്‍ദനമേറ്റ അഭിഭാഷകക്കൊപ്പം നിൽക്കണം. അസാധാരണമായ സംഭവമാണിത്. പൊലീസിനെ തടഞ്ഞത് തെറ്റായ നടപടിയാണ്. മര്‍ദനമേറ്റ സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Read more