'അവിചാരിത ദുരന്തം, ദുഃഖത്തിൽ പങ്കുചേരുന്നു, വലിയ പരിപാടികൾക്കുള്ള മാർഗനിർദേശം കാലോചിതമായി പരിഷ്കരിക്കും'; മുഖ്യമന്ത്രി

കളമശ്ശേരിയിലേത് അവിചാരിത ദുരന്തമായിപ്പോയെന്നും എല്ലാ ആഘോഷങ്ങളും മാറ്റി വെക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വളരെ ദുഃഖകരമായ ദിവസം ആണ് ഇന്നത്തേതെന്നും കുസാറ്റിലെ അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ നവകേരള സദസ്സിന്‍റെ ഭാഗമായുള്ള മറ്റെല്ലാ പരിപാടികളും ഒഴിവാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മരിച്ചവരുടെ കുടുംബങ്ങളുടെ ദു:ഖത്തിനൊപ്പം താനും മന്ത്രിസഭയും പങ്കുചേരുകയാണ്. വലിയ പരിപാടികൾക്ക് മാർഗ നിർദേശങ്ങളുണ്ടെന്നും അത് കാലോചിതമായി പരിഷ്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരമൊരു അവിചാരിത ദുരന്തമുണ്ടായപ്പോല്‍ എല്ലാവരും അങ്ങോട്ട് ഓടിയെത്തി. സാധാരണ ഇത്തരം കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ ഓടിയെത്തുന്ന എല്ലാവരും അങ്ങോട്ട് ഒരേ മനസ്സോടെ എത്തി.

വിവരം അറിഞ്ഞ ഉടനെ തന്നെ മണ്ഡലത്തിലെ പ്രതിനിധിയായ വ്യവസായ മന്ത്രി പി രാജീവ്, ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു എന്നിവര്‍ അവിടെ എത്തി. എല്ലാ കാര്യങ്ങളും ഏകോപിപ്പിച്ച് അവര്‍ അവിടെയുണ്ട്. നാടിന്‍റെ ദുഖത്തില്‍ പങ്കുചേരുകയാണ്.

ഇത്തരം പരിപാടികള്‍ നടക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ ഉണ്ട്. അതില്‍ ആവശ്യമെങ്കില്‍ കാലോചിതമായ മാറ്റം വരുത്തും. എല്ലാ വശങ്ങളും പരിശോധിച്ച് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.