'അടിമുടി ദുരൂഹത'; നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ 'സമാധി' തുറന്ന് പരിശോധിക്കാൻ ഉത്തരവിട്ട് കളക്ടർ

ദുരൂഹത ആരോപിച്ച നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ‘സമാധി’ തുറന്ന് പരിശോധിക്കാൻ ഉത്തരവിട്ട് ജില്ലാ കളക്ടർ. കല്ലറ തുറക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം പൊലീസ് പൂർത്തിയാക്കി. സബ് കളക്ടർ ആൽഫ്രഡിൻ്റെ സാനിധ്യത്തിലാകും സമാധി തുറന്ന് പരിശോധിക്കുക. അതേസമയം സമാധി തുറക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് കുടുംബം.

നാട്ടുകാർ നൽകിയ പരാതിയിലാണ് പൊലീസ് കേസ് അന്വേഷിക്കുന്നത്. നിലവില്‍ നെയ്യാറ്റിൻകര ആറാംമൂട് സ്വദേശി ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസാണ് നെയ്യാറ്റിൻകര പൊലീസ് എടുത്തിരിക്കുന്നത്. അതേസമയം ഭർത്താവ് സമാധിയായതാണെന്നും സമാധി തുറക്കാൻ അനുവദിക്കില്ലെന്നും നെയ്യാറ്റിൻകര ആറാംമൂട് സ്വദേശി ഗോപൻ സ്വാമിയുടെ ഭാര്യ സുലോചന പറഞ്ഞു. ക്ഷേത്ര ഭരണം പിടിച്ചെടുക്കാൻ ശ്രമിക്കുന്നവരാണ് പരാതിക്ക് പിന്നിലെന്നും ഇവര്‍ ആരോപിക്കുന്നു.

ബന്ധുകൾ ആരും പരാതി നൽകിയിട്ടില്ലെന്നും ഭർത്താവ് കിടപ്പ് രോഗിയായിരുന്നില്ലെന്നും സുലോചന പറയുന്നു. നടക്കാൻ കഴിയുമായിരുന്നു. സമാധി തുറക്കാൻ ശ്രമിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് ഗോപൻസ്വാമിയുടെ മകൻ രാജസേനനും പ്രതികരിച്ചു. അതേസമയം ഗോപൻ സ്വാമി വ്യാഴാഴ്ച രാവിലെ 11 മണിയോടെ നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായെന്നാണ് മകൻ രാജസേനൻ പറയുന്നത്. എന്നാൽ ഗോപൻ സ്വാമി അതീവ ഗുരുതാവസ്ഥയിൽ കിടപ്പിലായിരുന്നെന്നും വ്യാഴാഴ്ച രാവിലെ പോയി കണ്ടിരുന്നെന്നുമാണ് അടുത്ത ബന്ധുവിന്‍റെ മൊഴി.

Read more