ശബരിമലയില്‍ അനിയന്ത്രിത തിരക്ക്; മല ചവിട്ടാതെ മടങ്ങി തീര്‍ത്ഥാടകര്‍; ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി ടിഎന്‍ പ്രതാപന്‍

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ അനിയന്ത്രിത തിരക്ക് തുടരുന്ന സാഹചര്യത്തില്‍ പലരും മല ചവിട്ടാതെ മടങ്ങി. മണിക്കൂറുകള്‍ കാത്ത് നിന്നിട്ടും ദര്‍ശനം ലഭിക്കാതായതോടെയാണ് തീര്‍ത്ഥാടകര്‍ പന്തളം ക്ഷേത്രത്തില്‍ തേങ്ങയുടച്ച് നെയ്യഭിഷേകം നടത്തി മാലയൂരി മടങ്ങിയത്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഭക്തരാണ് മല ചവിട്ടാതെ മടങ്ങിയവരില്‍ ഏറെയും.

നിലയ്ക്കലിലും പമ്പയിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ആവശ്യത്തിന് ബസ് സര്‍വീസ് പോലും ലഭിക്കുന്നില്ലെന്നാണ് ഭക്തരുടെ പരാതി. കെഎസ്ആര്‍ടിസി ബസുകള്‍ മണിക്കൂറുകളോളം പിടിച്ചിട്ടതോടെ പത്ത് മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നവരും ഉണ്ട്. പ്ലാപ്പള്ളി ഇലവുങ്കല്‍ പാതയില്‍ കുടുങ്ങിപ്പോകുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യത്തിന് വെള്ളമോ ഭക്ഷണമോ പോലും ലഭിക്കുന്നില്ല.

അതേ സമയം തീര്‍ത്ഥാടകരുടെ വന്‍ തിരക്ക് അനുഭവപ്പെടുമ്പോഴും ഇന്ന് 89,981 പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഒരു ദിവസം ഒരു ലക്ഷത്തോളം ആളുകള്‍ എത്തിയതാണ് പ്രതിസന്ധിയ്ക്ക് കാരണമെന്നാണ് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ വാദം. പ്രശ്‌നം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.

ശബരിമലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ട് തീര്‍ത്ഥാടകര്‍ യാതന അനുഭവിക്കുന്നുവെന്നും വിഷയം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് ടിഎന്‍ പ്രതാപന്‍ എംപി ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാണ് പ്രതാപന്റെ ആവശ്യം.