തൃക്കാക്കരയിലെ കള്ളവോട്ട് തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത തകര്‍ത്തു; നടപടി വേണം; ഉമ്മന്‍ചാണ്ടി

തൃക്കാക്കരയിലെ കള്ളവോട്ട് തിരഞ്ഞെടുപ്പിന്റെ വിശ്വസനീയത തകര്‍ക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇടതുപക്ഷം എല്ലാ തിരഞ്ഞെടുപ്പുകളിലും ഒരു സംവിധാനമുണ്ടാക്കി കള്ളവോട്ട് ചെയ്യാറുണ്ട്. നടപടി എടുക്കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ വേണ്ടത്ര താല്‍പര്യം കാണിക്കുന്നില്ലെന്നത് ഗുരുതര സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തൃക്കാക്കരയിലെ കള്ളവോട്ടിന് പിന്നില്‍ സിപിഎം ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സിപിഎം പ്രവര്‍ത്തകനാണ് കള്ളവോട്ട് ചെയ്തതിന് പൊലീസിന്റെ പിടിയിലായത്. വ്യാജ ഐഡി ഉണ്ടാക്കിയാണ് ഇയാള്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചത്. വ്യാപകമായി കള്ളവോട്ട് നടന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഇത് വരും ദിവസങ്ങളില്‍ വ്യക്തമാകുമെന്നും വി ഡി സതീശന്‍ പറഞ്ഞു. ഉയര്‍ന്ന പോളിംഗില്‍ പ്രതീക്ഷയുണ്ടെന്നും പി ടി തോമസിനെക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷം ഉമ തോമസിന് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃക്കാക്കരയിലെ പൊന്നുരുന്നി ക്രിസ്ത്യന്‍ കോണ്‍വെന്റ് സ്‌കൂള്‍ ബൂത്തില്‍ കള്ളവോട്ടിന് ശ്രമിച്ചയാളാണ് പൊലീസിന്റെ പിടിയിലായത്. പിറവം പാമ്പാക്കുട സ്വദേശി ആല്‍ബിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നിലവില്‍ സ്ഥലത്തില്ലാത്ത സഞ്ജു ടി എസ് എന്ന വ്യക്തിയുടെ പേരിലാണ് ആല്‍ബിന്‍ വോട്ട് ചെയ്യാന്‍ ശ്രമിച്ചത്.

ആല്‍ബിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ മൊഴി എടുക്കുകയാണ്. കള്ളവോട്ട് ശ്രമത്തിനിടെ പിടിയിലായത് ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. ജനാധിപത്യ രീതിയില്‍ ജയിക്കാന്‍ എല്‍ഡിഎഫിന് കഴിയില്ലെന്നും അതാണ് കള്ളവോട്ട് ചെയ്യുന്നതെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് പ്രതികരിച്ചു.