സർക്കാരിന് എതിരെ പ്രതിഷേധം ശക്തമാക്കാൻ യു.ഡി.എഫ്; ഇരുപത്തിയൊന്നായിരം വാര്‍ഡുകളില്‍ ഇന്ന് സത്യഗ്രഹം

സർക്കാരിനെതിരെ യുഡിഎഫിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ഇരുപത്തിയൊന്നായിരം വാര്‍ഡുകളില്‍ ഇന്ന് സത്യഗ്രഹ സമരം. ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് പ്രതിഷേധം.

സ്വര്‍ണക്കള്ളക്കടത്ത്, ലൈഫ് മിഷനിലെ കോഴ, പ്രളയത്തട്ടിപ്പ്, പിന്‍വാതില്‍ നിയമനം, സര്‍ക്കാരിന്റെ അഴിമതികള്‍ എന്നിവ സിബിഐ അന്വേഷിക്കുക, സെക്രട്ടേറിയറ്റിലെ ഫയല്‍ കത്തിയ സംഭവം എന്‍ഐഎ അന്വേഷിക്കുക, മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ വടക്കാഞ്ചേരി ടൗണില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിക്കും.

തീപിടുത്ത വിവാദത്തില്‍ ഇന്നലെ പ്രതിപക്ഷ പാര്‍ട്ടികള്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധങ്ങള്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചിരുന്നു. മഹിളാ മോര്‍ച്ച, എസ്ഡിപിഐ, കോണ്‍ഗ്രസ് പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ യുവമോര്‍ച്ചയും ബിജെപിയും സെക്രട്ടേറിയറ്റിന് മുമ്പില്‍ പ്രതിഷേധിച്ചു. തീപിടുത്തമുണ്ടായ ദിനവും സമാനമായ വലിയ പ്രതിഷേധങ്ങള്‍ക്കാണ് സെക്രട്ടേറിയറ്റ് സാക്ഷ്യമായത്.

അതേസമയം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ സെക്രട്ടേറിയറ്റിനുളളില്‍ കടന്നതില്‍ അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം. തീപിടുത്തത്തിന് പിന്നാലെ സുരേന്ദ്രന്‍ അകത്ത് കടന്നത് സുരക്ഷാവീഴ്ചയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചീഫ് സെക്രട്ടറി ഓഫീസില്‍ നിന്നെത്തും മുമ്പ് സുരേന്ദ്രന്‍ എത്തിയത് സംശയാസ്പദമാണെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി.