യു.എ.പി.എ വിഷയം; സി.പി.എമ്മിന് ഇരട്ടത്താപ്പ് , ജയിലില്‍ കടുത്ത പീഡനം നേരിട്ടെന്ന് അലനും താഹയും

ജയിലില്‍ കടുത്ത പീഡനം നേരിട്ടെന്ന് പന്തീരങ്കാവ് യു.എ.പി.എ കേസില്‍ അറസ്റ്റിലായ അലനും താഹയും. ചായ കുടിക്കാന്‍ പോയപ്പോഴല്ല അറസ്റ്റ് എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന്‌ അലനും താഹയും പറഞ്ഞതായി മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തു. വിഷയത്തില്‍ സി.പി.എമ്മിന് ഇരട്ടത്താപ്പാണെന്നും ഇവര്‍ ആരോപിച്ചു. ജയില്‍ ഉദ്യോഗസ്ഥര്‍ മോശമായാണ് പെരുമാറിയത്. സുഹൃത്തുക്കളേയും ബന്ധുക്കളേയും വേട്ടയാടി എന്നും ഇവര്‍ പറഞ്ഞു.

അലനും താഹയ്ക്കും പറയാനുള്ളത് കേള്‍ക്കാതെയാണ് പാര്‍ട്ടി ഇവരെ പുറത്താക്കിയത്. യു.എ.പി.എ ചുമത്തിയതിനെ മുഖ്യമന്ത്രി ന്യായീകരിച്ചതോടെ പാര്‍ട്ടി തുറന്ന് കാണിക്കപ്പെട്ടു എന്നും ഇവര്‍ അഭിപ്രായപ്പെട്ടു. കേസില്‍ തന്നെ മാപ്പുസാക്ഷിയാക്കാന്‍ സമ്മര്‍ദ്ദമുണ്ടായതായി അലന്‍ പറഞ്ഞു. ഇതിനായി ജയില്‍ മാറ്റിയെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും അലന്‍ പറഞ്ഞു. സമ്മര്‍ദ്ദം ഉണ്ടായ കാര്യം കോടതിയില്‍ പറഞ്ഞതിനെ തുടര്‍ന്ന ഇവര്‍ക്കെതിരെ പുതിയ കേസ് എടുത്തെന്ന് താഹയും പറഞ്ഞു. കോവിഡ് സാഹചര്യം ആണെന്നും പറഞ്ഞ് ഏകാന്ത തടവിന്റെ കാലാവധി കൂട്ടിയെന്നും ഇവര്‍ അറിയിച്ചു.