വയനാട് വനം വികസന ഓഫീസിലെ മാവോയിസ്റ്റ് ആക്രമണം: പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി, സംഘത്തിലെ 5 പേരെ പൊലീസ് തിരിച്ചറിഞ്ഞു

വയനാട് കമ്പമലയിലെ മാവോയിസ്റ്റ് ആക്രമണക്കേസില്‍ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി. തലപ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വനം വികസന ഓഫീസിന് നേരെ ഇന്നലെ ഉണ്ടായ ആക്രമണത്തില്‍ അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി. ആറംഗ മാവോയിസ്റ്റ് സംഘത്തിലെ അഞ്ച് പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

സിപി മൊയ്തീന്‍, സോമൻ, സന്തോഷ്, വിമല്‍കുമാര്‍, മനോജ് എന്ന ആഷിക് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. വിമല്‍കുമാര്‍ തമിഴ്നാട് സ്വദേശി സ്വദേശിയെന്ന് പൊലീസ് പറഞ്ഞു. ഒരു വര്‍ഷത്തിനു മുൻപാണ് തൃശൂര്‍ വിയ്യൂര്‍ സ്വദേശിയായ മനോജ് സംഘത്തിന്‍റെ ഭാഗമായത്. ഇതേ സംഘം ആഴ്ചകള്‍ക്ക് മുമ്പ് കേളകം, ആറളം എന്നിവിടങ്ങളിലുമെത്തിയതായി പൊലീസ് വ്യക്തമാക്കി. മാവോയിസ്റ്റുകള്‍ക്കായി വനമേഖലയില്‍ പൊലീസ് തെരച്ചില്‍ തുടരുകയാണ്.

ഇന്നലെ ഉച്ചയ്ക്ക് ആയിരുന്നു വനം വികസന ഓഫീസിന് നേരെ ആക്രമണം നടന്നത്. സായുധ സംഘം മുദ്രാവാക്യം വിളിച്ച് ഓഫീസില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് മാനേജരെ പുറത്താക്കിയ ശേഷം ഓഫീസിലെ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ അടിച്ചുതകര്‍ക്കുകയും പോസ്റ്റര്‍ പതിക്കുകയും ചെയ്തു.

കമ്പമല പാടിയിലെ തോട്ടം തൊഴിലാളികള്‍ക്ക് വാസയോഗ്യമായ വീട് നല്‍കുക, തൊഴിലാളികള്‍ ആസ്‌പെറ്റോസിന് താഴെ അന്തിയുറങ്ങുമ്പോള്‍ തോട്ടം അധികാരികളെ മണിമാളികയില്‍ ഉറങ്ങാന്‍ അനുവദിക്കില്ല എന്നിങ്ങനെയാണ് വനം വികസന ഓഫീസില്‍ പതിപ്പിച്ച പോസ്റ്ററുകള്‍. കൂടാതെ സായുധ കാര്‍ഷിക വിപ്ലവ പാതയില്‍ അണിനിരക്കാനും മലയാളത്തിലും തമിഴിലും എഴുതിയ പോസ്റ്ററുകളില്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.