കോവളത്തെ സ്വകാര്യ ഹോട്ടലില്‍ പുഴുവരിച്ച നിലയില്‍ യു.എസ് പൗരന്‍; ചികിത്സ നല്‍കാതെ മാസങ്ങളോളം പൂട്ടിയിട്ടു

കോവളത്തെ സ്വകാര്യ ഹോട്ടലില്‍ ആരോഗ്യനില മോശമായ വിദേശ പൗരനെ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. ലൈറ്റ് ഹൗസ് ബീച്ചിന് അടുത്തുള്ള സ്വകാര്യ ഹോട്ടലിലാണ് ഉറുമ്പും പുഴുവുമരിച്ച് അവശനിലയില്‍ അമേരിക്കക്കാരനായ ഇര്‍വിന്‍ ഫോക്സിനെ(77) കണ്ടെത്തിയത്. ആരോഗ്യനില മോശമായ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ വിവരം പുറത്ത് അറിഞ്ഞത്. ഒരു വര്‍ഷം മുന്‍പാണ് ഇര്‍വിന്‍ കോവളത്തെത്തിയത്. ഇവിടെ വെച്ച് വീണ് ഗുരുതരമായി പരിക്ക് പറ്റിയിരുന്നു. നഗരത്തിലെ ആശുപത്രിയില്‍ കൊണ്ടു പോയിരുന്നു എങ്കിലും തുടര്‍ ചികിത്സ ലഭ്യമാക്കാതെ ഹോട്ടലില്‍ തന്നെ കിടത്തിയിരിക്കുകയായിരുന്നു എന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

ഇര്‍വിന്റെ കൂടെ ഉണ്ടായിരുന്ന സഹായി പാസ്‌പോര്‍ട്ടും രേഖകളുമായി ശ്രീലങ്കയിലേക്ക് കടന്നു. ഇതോടെ ഹോട്ടലില്‍ ഒറ്റപ്പെട്ട വിദേശിക്ക് ചികിത്സയോ പരിചരണമോ ലഭ്യമായില്ലെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ നാലുമാസമായി സ്വകാര്യ ഹോട്ടലിലെ മുറിക്കുള്ളില്‍ ശരിയായി ഭക്ഷണമോ, കുടിവെള്ളമോ സംരക്ഷണമോ ഇര്‍വിന് ലഭിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞു. ഇര്‍വിന്റെ ദേഹം മുഴുവന്‍ ഉറുമ്പ് കടിച്ചുണ്ടായ മുറിവുകള്‍ പഴുത്ത് പുഴുക്കള്‍ പുറത്തുവരുന്ന നിലയിലായിരുന്നു. പൊലീസും ആരോഗ്യവകുപ്പ് അധികൃതരും ചേര്‍ന്ന് പാലിയേറ്റീവ് കെയര്‍ അധികൃതരുടെ സഹായത്തോടെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നല്‍കി.

മുതുകിലും കാലിലും വലിയ മുറിവുകളുണ്ട്. ഇവ ഉണങ്ങിവരാനുള്ള കാലതാമസമുണ്ടാകും എന്നാണ് വിവരം. വിദേശി ഹോട്ടല്‍മുറിയില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത് എന്ന വിവരം ഹോട്ടലുടമ പൊലീസിനെ അറിയിച്ചിരുന്നില്ല. പൊലീസിനു വിവരം ലഭിച്ചതോടെ കോവളം ഇന്‍സ്പെക്ടര്‍ പ്രൈജു ജി. എഫ്.ആര്‍.ആര്‍.ഒ.യെ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് വെങ്ങാനൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആര്‍.എസ്.ശ്രീകുമാറിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് പാലിയം ഇന്ത്യ അധികൃതര്‍, വിഴിഞ്ഞം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജയചന്ദ്രന്‍, ഡോ. അഞ്ജലി, നഴ്സുമാരായ ഭിനു, അക്ഷയ, മനീഷ എന്നിവര്‍ ഹോട്ടലില്‍ എത്തി വിദേശിയുടെ ശരീരം വൃത്തിയാക്കി ആശുപത്രിയിലേക്ക് മാറ്റുകയും പിന്നീട് തിരികെ ഹോട്ടലിലേക്കു മാറ്റി വൈദ്യസഹായം ഉള്‍പ്പെടെയുള്ള സംരക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തു.