'മകനെ കേന്ദ്രീയ വിദ്യാലയത്തില്‍ വിടുന്നതിനു പകരം 'സര്‍ക്കാര്‍ സ്‌കൂളില്‍' അയയ്ക്കണം'; ബിന്ദുകൃഷ്ണയെ വിമര്‍ശിക്കാനിട്ട പോസ്റ്റില്‍ സ്വയം വെട്ടിലായി യു.പ്രതിഭ എംഎല്‍എ

ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വീണ്ടും കായംകുളത്തെ എംഎല്‍എ യു.പ്രതിഭയ്ക്ക് അബദ്ധം പിണഞ്ഞു. കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയെ വിമര്‍ശിക്കാന്‍ ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റിലാണ് സ്വയം വെട്ടിലായത്. ബിന്ദു കൃഷ്ണയുടെ മകനെ കേന്ദ്രീയ വിദ്യാലയത്തില്‍  വിടുന്നതിനു പകരം “സര്‍ക്കാര്‍ സ്‌കൂളില്‍” അയയ്ക്കണമെന്നായിരുന്നു യു പ്രതിഭയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇതിന് താഴെ നിരവധി പേരാണ് എംഎല്‍എയെ പരിഹസിച്ച് രംഗത്തെത്തിയത്.

ബിന്ദു കൃഷ്ണയുടെ മകന്‍ ശ്രീകൃഷ്ണ കൊല്ലം കേന്ദ്രീയ വിദ്യാലയത്തില്‍ പുതിയ അധ്യയന വര്‍ഷാരംഭത്തില്‍ അച്ഛന്‍ കൃഷ്ണകുമാറിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് ഇന്നലെ പ്രതിഭ സ്വന്തം കുറിപ്പിനൊപ്പം ഫെയ്‌സ്ബുക്കില്‍ പ്രസിദ്ധീകരിച്ച് വിമര്‍ശനം ഉന്നയിച്ചത്.

കേന്ദ്രീയ വിദ്യാലയം കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴിലാണെന്നും അതൊരു സ്വകാര്യ സ്ഥാപനമല്ലെന്നും എംഎല്‍എ മനസിലാക്കണമെന്ന തരത്തിലാണ് പോസ്റ്റിന് താഴെ പരിഹാസം. എത്ര സിപിഎം നേതാക്കളുടെ മക്കള്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ പഠിക്കുന്നുണ്ടെന്ന് അന്വേഷിക്കണമെന്നും കമന്റുകളുണ്ട്. നിങ്ങളുടെ മകന് കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനമായ കെ.വി.യില്‍ അഡ്മിഷന്‍ കിട്ടാന്‍ യോഗ്യതയില്ലാത്തതിന് ബിന്ദു കൃഷ്ണ എന്ത് ചെയ്യാന്‍ ആണെന്നും ട്രോളുകളുണ്ട്.

എന്നാല്‍, സംഭവം വിവാദമായതോടെ താന്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍ക്ക് എതിരാണെന്ന് പ്രചരണം ശരിയല്ലെന്നു ചേര്‍ത്ത് പോസ്റ്റ് പ്രതിഭ എംഎല്‍എ തിരുത്തിയിട്ടുണ്ട്.

“സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് മക്കളെ വിടാന്‍ ആദ്യം തയ്യാറാകേണ്ടത് രാഷ്ട്രീയക്കാരും ജനപ്രതിനിധികളും പൊതു പ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ആണെന്ന് പ്രതിഭ ഫെസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. നമ്മുടെ മക്കളെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിടാതെ പൊതു വിദ്യാഭ്യാസത്തെ സ്ഥാപനങ്ങളെ വിമര്‍ശിക്കാനോ വിലയിരുത്താനോ നമ്മള്‍ക്കെന്ത് അവകാശമെന്നും ചോദിക്കുന്നുണ്ട്.

Read more