ബാലരാമപുരത്ത് രണ്ടു വയസുകാരി കൊല്ലപ്പെട്ട സംഭവം; മാതാവ് കൂട്ടുനിന്നെന്ന് കുറ്റപത്രം, അമ്മാവനും പ്രതി

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റിൽ എറിഞ്ഞു കൊന്ന കേസിൽ കുറ്റപത്രം തയ്യാറായി. കുട്ടിയുടെ മാതാവ് ശ്രീതു, അമ്മാവൻ ഹരികുമാർ എന്നിവരെ പ്രതിചേർത്താണ് കുറ്റപത്രം. കൊലപാതകത്തിന് കുട്ടിയുടെ മാതാവ് ശ്രീതു കൂട്ടുനിന്നെന്നാണ് കുറ്റപത്രം. ഈമാസം 15നകം ബാലരാമപുരം പോലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിക്കും.

കൊലപാതകം നടന്ന് നാല് മാസങ്ങൾക്ക് ശേഷമാണ് പോലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. ആദ്യം കുട്ടിയെ കാണാനില്ലെന്ന പരാതി ഉയർന്നത്. തുടർന്ന്, നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റിൽ നിന്ന് കണ്ടെത്തുന്നത്. മുങ്ങിമരിച്ചതാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവാണ് കൊല്ലപ്പെട്ടത്.

കുഞ്ഞിന്റെ ശരീരത്തിൽ മുറിവുകളില്ല, ശ്വാസകോശത്തിൽ വെള്ളംകയറിയെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ അമ്മാവൻ ഹരികുമാർ കുറ്റം സമ്മതിച്ചിരുന്നു. കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞുകൊന്നതാണെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നത്.

Read more