കൊച്ചിയില്‍ രണ്ടരവയസ്സുകാരിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ അടിമുടി ദുരൂഹത; ആന്റണിയെ തിരഞ്ഞ് പൊലീസ്

തൃക്കാക്കരയില്‍ രണ്ടര വയസ്സുകാരിയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ ദൂരുഹതകള്‍ ഏറുന്നു. കുഞ്ഞിനും അമ്മയ്ക്കും ഒപ്പം താമസിച്ച് വന്നിരുന്ന ആന്റണി ടിജിന്‍ എന്നയാളെ കാണാനില്ലെന്ന വിവരമാണ് വിഷയത്തിലെ ദുരുഹത വര്‍ധിപ്പിക്കുന്നത്. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് തൃക്കാക്കര സ്വദേശിനിയുടെ രണ്ട് വയസുകാരിയായ മകളെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ച അമ്മയോടും അമ്മൂമ്മയോടും ഡോക്ടര്‍മാര്‍ വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടിയാണ് നല്‍കിയത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ രണ്ടാനാച്ഛനും അമ്മയും ചേര്‍ന്നാണ് കുഞ്ഞിനെ മര്‍ദ്ദിച്ചത് എന്ന് കുട്ടിയുടെ അമ്മൂമ്മ വെളിപ്പെടുത്തുകയും ചെയ്തു.

കുമ്പളം സ്വദേശികളായ ഇവര്‍ ഒരു മാസമായി തൃക്കാക്കരയില്‍ വടകയ്ക്ക് താമസിക്കുകയായിരുന്നു. സൈബര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന് അറിയിച്ചായിരുന്നു ആന്റണി ടിജിന്‍ കാക്കനാട് താമസ സ്ഥലം സംഘടിപ്പിച്ചത്. ഭാര്യയും സഹോദരിയും അമ്മയും ഒപ്പമുണ്ടെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പരിക്കേറ്റ കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ ഭര്‍ത്താവ് എന്ന നിലയില്‍ ആയിരുന്നു താമസം. എന്നാല്‍ ഇയാള്‍ പരിക്കേറ്റ കുട്ടിയുടെ അമ്മയുടെ സഹോദരി ഭര്‍ത്താവ് അല്ല എന്നാണ് പൊലീസ് നിലപാട്.

കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ തിരിച്ചെത്തിയ ആന്റണി പരിക്കേറ്റ കുട്ടിയുടെ അമ്മയുടെ സഹോദരിയുമായി രക്ഷപ്പെട്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. അതിനിടെ, ഇന്നലെ കുട്ടിയുടെ അമ്മയ്ക്ക് എതിരെ തൃക്കാക്കര പൊലീസ് കേസെടുത്തിരുന്നു. കുട്ടിയുടെ ചികിത്സ വൈകിപ്പിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്.

കുട്ടിയുടെ ശരീരത്തിലുളളത് കഴിഞ്ഞ ഒറ്റ രാത്രി കൊണ്ടുണ്ടായ മുറിവുകള്‍ അല്ലെന്നും കുറച്ചധികം ദിവസങ്ങളായി കുട്ടിയെ അതിക്രൂരമായ രീതീയില്‍ ഇവര്‍ ദേഹോപദ്രവം ചെയ്തതിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിന്റെ ആരോഗ്യനില അതീവഗുരുതരമാണെന്ന് ഡോക്ടര്‍ പറഞ്ഞു. തലയോട്ടിയില്‍ പൊട്ടലുണ്ട്, ശരീരത്തില്‍ പലയിടത്തായി പൊളളലേറ്റിട്ടുണ്ട്, ആഴത്തില്‍ മുറിവുകളുണ്ട്, ഇടതുകൈ ഒടിഞ്ഞ നിലയിലാണ്. ഗുരുതര അവസ്ഥയില്‍ കഴിയുന്ന കുട്ടിയുടെ ജീവന്‍ വെന്‍ഡിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ നിലനിര്‍ത്തിയിരിക്കുന്നത്. രണ്ടാനച്ഛനായി പൊലീസ് അന്വേഷണം ശക്തമാക്കി.