ബിഹാറിൽ നിന്നുള്ള രണ്ട് തൊഴിലാളികളെ ജമ്മു കശ്മീരിൽ തീവ്രവാദികൾ കൊലപ്പെടുത്തി

ബിഹാറിൽ നിന്നുള്ള രണ്ട് തൊഴിലാളികളെ ഞായറാഴ്ച ഭീകരർ വെടിവെച്ചു കൊന്നു. ഈ മാസം ജമ്മു കശ്മീരിൽ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം 11 ആയി.

കുൽഗാം ജില്ലയിലെ വാൻപോയിൽ തൊഴിലാളികൾക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ മറ്റൊരു തൊഴിലാളിക്ക് പരിക്കേറ്റു.

ബിഹാറിൽ നിന്നുള്ള ഒരു ഗോൾ- ഗപ്പ കച്ചവടക്കാരനും ഉത്തർപ്രദേശിൽ നിന്നുള്ള ഒരു മരപ്പണിക്കാരനും ജമ്മു കശ്മീരിൽ ഭീകരരുടെ വെടിയേറ്റ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു.

കച്ചവടക്കാരനായ അരബിന്ദ് കുമാർ സാഹിനെ ശ്രീനഗറിൽ പോയിന്റ്- ബ്ലാങ്ക് റേഞ്ചിൽ വെടിവെയ്ക്കുകയായിരുന്നു. പുൽവാമയിൽ വെച്ചാണ് മരപ്പണിക്കാരനായ സഗീർ അഹ്മദിനെ ഭീകരർ വെടിവെച്ചുകൊന്നു.

സാധാരണക്കാർക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട 11 പേരിൽ അഞ്ച് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഭീകരർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളെ കശ്മീരിൽ നിന്ന് പുറത്താക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു എന്ന് അധികൃതർ പറഞ്ഞു.

കശ്മീരി പണ്ഡിറ്റ് സമുദായത്തിലെ പ്രമുഖനും ശ്രീനഗറിലെ ഒരു ഫാർമസി ഉടമയുമായ മഖൻ ലാൽ ബിന്ദ്രൂവും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ടാക്സി ഡ്രൈവറായ മുഹമ്മദ് ഷാഫി ലോൺ, അധ്യാപകരായ ദീപക് ചന്ദ്, സുപുന്ദർ കൗർ, വഴിയോര ഭക്ഷണ കച്ചവടക്കാരനായ വീരേന്ദർ പാസ്വാൻ എന്നിവരും കൊല്ലപ്പെട്ടു.

ഈ കൊലപാതകങ്ങൾ ജമ്മു കശ്മീരിൽ ഭീതി ജനിപ്പിച്ചിട്ടുണ്ട്, ഇത് ട്രാൻസിറ്റ് ക്യാമ്പുകളിൽ താമസിക്കുന്ന കശ്മീരി പണ്ഡിറ്റ് കുടുംബങ്ങളുടെ പലായനത്തിന് കാരണമായി. കശ്മീരി കുടിയേറ്റക്കാർക്കായി പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതി പ്രകാരം ജോലി നേടി ജമ്മു കശ്മീരിൽ എത്തിയ സർക്കാർ ജീവനക്കാർ ഉൾപ്പെടെ ഡസൻ കണക്കിന് കുടുംബങ്ങൾ പലായനം ചെയ്തു.

ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, വിഘടനവാദികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കേന്ദ്രഭരണ പ്രദേശത്ത് ഉടനീളം 900 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

സുരക്ഷാ സേന ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 13 ഭീകരരെ വധിച്ചതായി പൊലീസ് പറയുന്നു.