മന്‍സൂര്‍ വധക്കേസ്: രണ്ടുപേർ കൂടി പിടിയിൽ, കസ്റ്റഡിയിൽ ഉള്ളവരുടെ എണ്ണം നാലായി

പാനൂരിലെ മുസ്ലീം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ അന്വേഷണ സംഘത്തിന്റെ പിടിയിലായവരുടെ എണ്ണം നാല് ആയി. നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത് എന്നിവരാണ് പിടിയിലായത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഇവരെന്ന് പൊലീസ് അറിയിച്ചു. മൻസൂറിന്‍റെ സഹോദരൻ മുഹ്സിന്‍റെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തി.

കണ്ണൂർ-കോഴിക്കോട് അതിർത്തി പ്രദേശത്തുവെച്ചാണ് ഇന്ന് രണ്ട് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മറ്റൊരു പ്രതിയായ സി.പി.എം പ്രവർത്തകൻ കൊച്ചിയങ്ങാടി സ്വദേശി ഒതയോത്ത് അനീഷിനെ ഇന്ന് രാവിലെ തലശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

പ്രതിപ്പട്ടികയിലുളള മിക്കവരും സി.പി.എം നേതാക്കളും പ്രവര്‍ത്തകരുമാണ്. എട്ടാം പ്രതി ശശി സി.പി.എം കൊച്ചിയങ്ങാടി ബ്രാഞ്ച് സെക്രട്ടറിയാണ്. പത്താം പ്രതി ജാബിര്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും അഞ്ചാം പ്രതി സുഹൈല്‍ ഡി.വൈ.എഫ്.ഐ പാനൂര്‍ മേഖല ട്രഷററുമാണ്.

നേരത്തെ പിടിയിലായ ഷിനോസാണ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി രതീഷ് കൂലോത്തിനെ വെള്ളിയാഴ്ച ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.