കൊച്ചി വാട്ടര്‍മെട്രോയുടെ ബോട്ടുകള്‍ യുപി സര്‍ക്കാര്‍ 'കടത്തികൊണ്ടുപോയി'; രാമക്ഷേത്ര ഉദ്ഘാടനത്തില്‍ സരയൂവിലൂടെ സര്‍വീസ്; കേരള സര്‍ക്കാര്‍ അറിഞ്ഞത് മാധ്യമ വാര്‍ത്തയില്‍

കൊച്ചി ജലമെട്രോക്കായി നിര്‍മിച്ച വൈദ്യുതിബോട്ടുകള്‍ യുപി സര്‍ക്കാര്‍ ‘കടത്തി കൊണ്ടുപോയി’. കൊച്ചി ജലമെട്രോ അഥോറിട്ടി (കെഡബ്ല്യുഎംഎല്‍) ക്കായി നിര്‍മിച്ച ബോട്ടുകള്‍ കേരള സര്‍ക്കാരിനെ പോലും അറിക്കാതെ കൊച്ചി കപ്പല്‍ശാലയില്‍ നിന്ന് കൊണ്ടു പോകുകയായിരുന്നു. ഇങ്ങനെ കടത്തികൊണ്ടുപോയ രണ്ടു വൈദ്യുതി ബോട്ടുകള്‍ അയോധ്യയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലുമാണ് സര്‍വീസ് നടത്തുക.

കൊച്ചി ജലമെട്രോക്ക് മാര്‍ച്ച് മാസത്തിനുള്ളില 11 ബോട്ട് നല്‍കാനുള്ള കരാറിന്റെ ഭാഗമായി നിര്‍മിച്ച ബോട്ടുകളാണ് ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റിയുടെ (ഐഡബ്ല്യുഎഐ) ഇടപെടലിലൂടെ ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുപോയതെന്ന് ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്യുന്നു. പദ്ധതിക്ക് പിന്നില്‍ കേന്ദ്രസര്‍ക്കാര്‍ ഫണ്ടുള്ളതിനാലാണ് ഇത്തരം ഒരു നീക്കം നടത്തിയത്.

രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സരയൂ നദിയിലൂടെ സര്‍വീസ് തുടങ്ങാനാണ് കേരളത്തില്‍ നിന്നും ബോട്ടുകള്‍ വേഗത്തില്‍ കൊണ്ടുപോയത്. ബോട്ടുകള്‍ ഡിസംബര്‍ 17നാണ് കേരളത്തില്‍ നിന്നുകൊണ്ടു പോയത്. ബോട്ടുകള്‍ അയോധ്യയില്‍ എത്തിയതിന്റെ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നപ്പോഴാണ് കേരള സര്‍ക്കാറ ഇക്കാര്യം അറിയുന്നത്. രാജ്യത്തെ രണ്ടാമത്തെ ജലമെട്രോ അയോധ്യയില്‍ ആരംഭിക്കുന്നുവെന്നായിരുന്നു മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്.

അയോധ്യ ക്ഷേത്ര ഉദ്ഘാടനത്തോടനുബന്ധിച്ച് 22ന് കേരളത്തില്‍ നിന്നു കൊണ്ടുപോയ ബോട്ടുകള്‍ സര്‍വീസ് ആരംഭിക്കും. 50 സീറ്റുകളുള്ള, 100 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ടുകളാണിത്.

ജലമെട്രോ അതോറിറ്റി കപ്പല്‍ശാലയുമായുണ്ടാക്കിയ കരാര്‍പ്രകാരം കഴിഞ്ഞ ഒക്ടോബറില്‍ 23 ബോട്ടുകള്‍ കൈമാറേണ്ടതായിരുന്നു. അനുബന്ധ കരാറുകളില്‍ തടസ്സമുണ്ടായതിനാല്‍ ഇത് പാലിക്കാനായില്ല. തുടര്‍ന്ന് മാര്‍ച്ചുവരെ നീട്ടി. നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ജനുവരിമുതല്‍ ബോട്ടുകള്‍ നല്‍കാനുള്ള തയ്യാറെടുപ്പിലായിരുന്നു കപ്പല്‍ശാല.

മൂന്നുമാസത്തിനുള്ളില്‍ 11 ബോട്ടുകള്‍കൂടി എത്തുമ്പോള്‍ കൂടുതല്‍ സര്‍വീസ് ആരംഭിക്കാന്‍ ജലമെട്രോ അതോറിറ്റിയും തയ്യാറെടുത്തു. ഇതിനിടെയാണ് നിര്‍മാണം പൂര്‍ത്തിയായ ബോട്ടുകള്‍ യുപിയിലേക്ക് കൊണ്ടുപോയത്. ഇതോടെ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനുള്ള കൊച്ചി വാട്ടര്‍ മെട്രോയുടെ നീക്കം പ്രതിസന്ധിയിലായി. വാര്‍ത്തകള്‍ പുറത്തുവന്നിട്ടും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല.