കോട്ടയത്ത് ഇരട്ട സഹോദരങ്ങൾ തൂങ്ങി മരിച്ച നിലയിൽ

കോട്ടയത്ത് ഇരട്ട സഹോദരങ്ങളെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കടുവാക്കുളം സ്വദേശികളായ നിസാറിനെയും(32) നസീറിനെയുമാണ്(32) മരിച്ച നിലയിൽ കണ്ടെത്തിയത്. കടബാദ്ധ്യതയെ തുടർന്നുള്ള ആത്മഹത്യയാണെന്നാണ് കരുതപ്പെടുന്നത്.

ഇന്നു രാവിലെയാണ് ഇരുവരെയും വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ക്രെയിൻ സർവീസും കൂലിപ്പണിയുമടക്കമുള്ള ജോലികൾ ചെയ്തുവരികയായിരുന്നു രണ്ടുപേരും. എന്നാൽ, കോവിഡിനെ തുടർന്ന് പണിയില്ലാതായതോടെ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഇവർ.

മൂന്നു വർഷം മുമ്പ് നടന്ന വീട് നിർമ്മാണത്തിനായി ബാങ്കിൽ നിന്ന് 12 ലക്ഷത്തോളം രൂപ വായ്പയെടുത്തിരുന്നു. ഒരു തവണ മാത്രമാണ് വായ്പ തിരിച്ചടച്ചിട്ടുള്ളത്. കോവിഡ് കാലത്ത് പണിയില്ലാതായതോടെ വായ്പ തിരിച്ചടവിനുള്ള എല്ലാ വഴികളും അടയുകയായിരുന്നു. വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാർ വീട്ടിൽ നിരന്തരം എത്തിയിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞയാഴ്ചയും ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തിയിരുന്നു. ഇതിനുശേഷം മൂന്നു ദിവസത്തോളമായി നിസാറും നസീറും പുറത്തിറങ്ങാറില്ലെന്ന് നാട്ടുകാർ പറയുന്നു. ഇതോടെയാണ് ഇവർക്ക് വലിയ കടബാദ്ധ്യതയുള്ള വിവരം അറിയുന്നത്.

പൊലീസ് വീട്ടിലെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.