ജനനന്മയ്ക്ക് വേണ്ടിയും കുടുംബവാഴ്ചയ്ക്ക് എതിരെയും വോട്ട് ചെയ്യണമെന്നാണ് ട്വന്റി 20-ആംആദ്മി സഖ്യം പറയുന്നത്: ഇ.പി ജയരാജന്‍

ജനനന്മയ്ക്ക് വേണ്ടിയും കുടുംബവാഴ്ചയ്ക്കെതിരെയും വോട്ട് ചെയ്യണമെന്നാണ് ട്വന്റി 20-ആംആദ്മി സഖ്യ പറയുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ആംആദ്മി ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെ നിലംപരിശാക്കിയിട്ടാണ് അധികാരത്തില്‍ വന്നതെന്നും അവര്‍ ആദ്യം പരാജയപ്പെടുത്തി കീഴ്പ്പെടുത്തിയത് കോണ്‍ഗ്രസിനെയാണെന്നും ജയരാജന്‍ പറഞ്ഞു.

‘ട്വന്റി 20-ആംആദ്മി സഖ്യത്തിന് അവരുടേതായ തീരുമാനമെടുക്കാനുള്ള അധികാരമുണ്ട്. അവര്‍ ചര്‍ച്ച ചെയ്ത് ഒരു തീരുമാനമെടുത്തു. ആ തീരുമാനം വോട്ട് ചെയ്യാന്‍ തന്നെയാണ്. ജനനന്മയ്ക്ക് വേണ്ടി വോട്ട് ചെയ്യണം, കുടുംബവാഴ്ചയ്ക്കെതിരെ വോട്ട് ചെയ്യണം, നാടിന്റെ ഭാവിയാണ് പ്രധാനപ്പെട്ടത് എന്ന കാര്യങ്ങള്‍ അവര്‍ ഊന്നി പറയുന്നുണ്ട്.’

‘ആംആദ്മി ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെ നിലംപരിശാക്കിയിട്ടാണ് അധികാരത്തില്‍ വന്നത്. അവര്‍ ആദ്യം പരാജയപ്പെടുത്തി കീഴ്പ്പെടുത്തിയത് കോണ്‍ഗ്രസിനെയാണ്. പഞ്ചാബിലെ കോണ്‍ഗ്രസിനെയും അവര്‍ തകര്‍ത്തു. കോണ്‍ഗ്രസിന്റെ അഴിമതിയും ദുര്‍ഭരണവും കണ്ട് സഹിക്കാന്‍ കഴിയാത്ത ജനതയാണ് ആംആദ്മി പാര്‍ട്ടിക്ക് പിന്നില്‍ അണിനിരന്ന് കോണ്‍ഗ്രസിനെ തോല്‍പിച്ചത്’ റിപ്പോട്ടറിനോട് ജയരാജന്‍ പറഞ്ഞു.

തൃക്കാക്കരയില്‍ ആര്‍ക്കും പിന്തുണയില്ലന്ന് ട്വിന്റിട്വന്റിയും ആം ആദ്മിയും ചേര്‍ന്ന ജനക്ഷേമ സഖ്യം വ്യക്തമാക്കിയത്. തൃക്കാക്കരയില്‍ ആരു ജയിക്കണമെന്ന് തങ്ങള്‍ തിരുമാനിക്കും. എന്നാല്‍ ഒരു മുന്നണിക്കും പിന്തുണ നല്‍കാന്‍ തങ്ങള്‍ തെയ്യാറല്ല മനസാക്ഷി വോട്ടു ചെയ്യണമെന്നാണ് തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശമെന്നും പത്ര സമ്മേളനത്തില്‍ പങ്കെടുത്ത ട്വിന്റി ട്വിന്റി ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബും, ആം ആദ്മി പാര്‍ട്ടി നേതാവ് പി സി സിറിയക്കും പറഞ്ഞു.