അരിക്കൊമ്പനെ ഭയന്ന് ബസ് സര്‍വീസ് വരെ നിര്‍ത്തി, ചിന്നക്കനാലിലേക്ക് മടങ്ങാനുള്ള ശ്രമം?

അരിക്കൊമ്പന്‍ തമിഴ്നാട്ടിലെ ജനവാസമേഖലയ്ക്ക് അരികെ ചുറ്റിക്കറങ്ങുന്നു. ഇതോടെ മേഘമലയില്‍ ബസ് സര്‍വീസ് ഉള്‍പ്പെടെ നിര്‍ത്തി വെച്ചിരിക്കുകയാണ് . ആന ഇപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്നത് മതികെട്ടാന്‍ ചോലയ്ക്ക് എതിര്‍വശത്തുള്ള വനമേഖലയിലാണ്.

ആന ചിന്നക്കനാലിലേക്ക് മടങ്ങാനുള്ള ശ്രമമാണോ എന്നതാണ് ആശങ്കയുണര്‍ത്തുന്നത്. ടൗണ്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ ജനവാസ മേഖലകള്‍ കടക്കാതെ ഇത് സാധ്യമല്ലാത്തതിനാല്‍ അത്തരം ഒരു സാഹചര്യം ഉണ്ടാവില്ല എന്നാണ് വനം വകുപ്പിന്റെ വിലയിരുത്തല്‍.

നിലവില്‍ ചിന്നമന്നൂരില്‍ നിന്ന് മേഘമലയിലേക്കുള്ള റോഡില്‍ വനം വകുപ്പിന്റെ തെന്‍പളനി ചെക് പോസ്റ്റില്‍ നിന്ന് ആരെയും അകത്തേക്കു കടത്തിവിടുന്നില്ല. കേരളത്തിന്റെ വനാതിര്‍ത്തിയില്‍ നിന്ന് 8 കിലോമീറ്ററോളം ദൂരേക്കു പോയ ആന തിരികെ പെരിയാറിലേക്കു വരുമോ എന്ന കാര്യത്തിലും സംശയമുണ്ട്.

ഇവിടെ നിന്ന് മരിക്കാട് ഡാം വഴി ചിന്നമന്നൂരിന് സമീപമുള്ള എരിശക്കനായ്ക്കനൂരില്‍ എത്താനുള്ള സാധ്യത ഉണ്ട്. ആന ഇവിടേക്ക് എത്തുന്നത് തടയാന്‍ തമിഴ്‌നാട് വനം വകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.