ജുഡീഷ്യറിക്കും മീതേയാണ് എന്ന ഭാവമാണ് ഗവര്‍ണര്‍ക്ക്, സര്‍വകലാശാലകളില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നു: ആഞ്ഞടിച്ച് മുഖ്യമന്ത്രി

സര്‍വകലാശാലകളില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണ്ണര്‍ക്കെതിരായ ഇടത് പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിദ്യാഭ്യാസ രംഗത്ത് വിസ്മയകരമായ മുന്നേറ്റമാണ് കേരളം നടത്തുന്നത്. ഇത് തകര്‍ക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുകയാണെന്നും ആ നീക്കത്തില്‍ കേരളമാകെ ഉത്കണ്ഡണ്ഠയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്തെ ഒരു ശക്തിക്കും തകര്‍ക്കാനാവില്ല. കേരളത്തിലെ സര്‍വകലാശാലകളുടെ മികവ് പലരെയും അസ്വസ്ഥമാക്കുന്നു. ആര്‍എസ്എസും സംഘ്പരിവാറുമാണ് ഇതിന് പിന്നില്‍. കേരളത്തിലെ വിസിമാരെ പുറത്താക്കിയവര്‍ക്ക് കേന്ദ്രസര്‍വകലാശാലകളില്‍ സ്ഥിതിയെന്തെന്ന് അറിയില്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.

ജുഡീഷ്യറിക്കും മീതേയാണ് എന്ന ഭാവമാണ് ഗവര്‍ണര്‍ക്ക്. അക്കാദമിക മികവുള്ളവരെയാണ് വിസിമാരായി നിയമിച്ചത്. ചാന്‍സിലര്‍പദവി ഭരണഘടനാപരമല്ലെന്നും സര്‍വകലാശാല നിയമം അനുവദിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റി വിസിമാര്‍ക്ക് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് ഇടക്കാല സ്റ്റേയില്ല. രാജിവെക്കാന്‍ രേഖാമൂലം ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തതിനെ തുടര്‍ന്നായിരുന്നു ഗവര്‍ണര്‍ വിസിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. ഗവര്‍ണര്‍ നടപടിയെടുത്ത വിസിമാരില്‍ ഏഴ് പേരാണ് കാരണം കാണിക്കല്‍ നോട്ടീസിനെതിരെ കോടതിയെ സമീപിച്ചത്.

Read more

കാരണം കാണിക്കല്‍ നോട്ടീസിനെതിരെ വിസിമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച കേരളാ ഹൈക്കോടതി ചാന്‍സിലര്‍ അടക്കമുള്ള എതിര്‍ കക്ഷികളോട് വിശദീകരണം തേടി. ഹര്‍ജികള്‍ നാളെ കോടതി പരിഗണിക്കും.