കൊച്ചി മെട്രോ ആലുവയില്‍ നിന്ന് തൃപ്പൂണിത്തുറ തൊടും; ഒന്നാം ഘട്ടം പൂര്‍ത്തിയായി; പ്രധാനമന്ത്രി രാജനഗരിയിലെ ടെര്‍മിനല്‍ ഇന്ന് നാടിന് തുറന്ന് നല്‍കും

രാജനഗരിയായ തൃപ്പൂണിത്തുറയിലേക്ക് ഇന്നു മുതല്‍ കേരളത്തിന്റെ സ്വന്തം കൊച്ചി മെട്രോയെത്തും. പുതിയ സ്റ്റേഷനായ തൃപ്പൂണിത്തുറ ടെര്‍മിനല്‍ ഇന്ന് രാവിലെ പത്തിന് കല്‍ക്കത്തയില്‍ നിന്ന് ഓണ്‍ലൈനായി പ്രധാനമന്ത്രി മെട്രോ ഫ്‌ലാഗ് ഓഫ് ചെയ്യും. ആ സമയം തന്നെ തൃപ്പൂണിത്തുറ സ്റ്റേഷനില്‍ നിന്ന് ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രെയിന്‍ ആലുവ സ്റ്റേഷനിലേക്ക് പുറപ്പെടും. ആദ്യ ട്രെയിന്‍ പുറപ്പെട്ടതിന് ശേഷം അന്നേദിവസം തന്നെ പൊതുജനങ്ങള്‍ക്കായി തൃപ്പൂിത്തുറയില്‍ നിന്ന് ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കും.

പുതുതായി നിര്‍മ്മിച്ച തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്റ്റേഷനില്‍ രാവിലെ 9.45 മുതല്‍ കൊച്ചി മെട്രോ ഫേസ് 1-B നാടിന് സമര്‍പ്പിക്കുന്നതിന്റെ ചടങ്ങുകള്‍ ആരംഭിക്കും. ജനപ്രതിനിധികളും വിവിധ വിശിഷ്ഠ വ്യക്തികളും സ്റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കും. ആലുവ മുതല്‍ തൃപ്പൂണിത്തുറ ടെര്‍മിനല്‍ വരെ 75 രൂപയാണ് അംഗീകൃത ടിക്കറ്റ് നിരക്ക്. എന്നാല്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് നിലവില്‍ ആലുവയില്‍ നിന്ന് എസ്.എന്‍ ജംഗ്ഷനിലേക്കുള്ള യാത്രാ നിരക്കായ 60 രൂപ കൊച്ചി മെട്രോ ഒരു സ്റ്റേഷന്‍ കൂടി കടന്ന് തൃപ്പൂണിത്തുറയിലേക്ക് എത്തുമ്പോഴും മാറ്റമില്ലാതെ തുടരും. അതായത് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ 15 രൂപ ഇളവോടെ ആലുവയില്‍ നിന്ന് തൃപ്പൂണിത്തുറ സ്റ്റേഷനിലേക്കുള്ള ടിക്കറ്റ് നിരക്ക് 60 രൂപയായിരിക്കും.

രാജനഗരിയിലേക്ക് കൊച്ചി മെട്രോ എത്തുമ്പോള്‍ മെട്രോ സ്റ്റേഷനും രാജനഗരിയുടെ പ്രൌഢിയോടെയാണ് ഒരുങ്ങിയിരിക്കുന്നത്. മെട്രോ സ്റ്റേഷനും തൂണുകളും മ്യൂറല്‍ ചിത്രങ്ങളാല്‍ സമ്പന്നമാണ്. സ്റ്റേഷന് മുന്‍വശത്തെ തൂണുകളില്‍ തൃപ്പൂണിത്തുറയുടെ ചരിത്രത്തിന്റെ ഭാഗമായ അത്തച്ചമയത്തിലെ വിവിധ കാഴ്ച്ചകളാണ് മ്യൂറല്‍ ചിത്രങ്ങളായി ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ വിവിധ നൃത്തരൂപങ്ങളുടെ ശില്പങ്ങളുമായി ഒരുക്കിയിരിക്കുന്ന ഡാന്‍സ് മ്യൂസിയം ഈ സ്റ്റേഷന്റെ മറ്റൊരു പ്രത്യേകതയാണ്. ഡാന്‍സ് മ്യൂസിയവും ഉടന്‍ തന്നെ പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കും. ഈ സ്റ്റേഷനില്‍ യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്ന ഇരിപ്പിടങ്ങളിലും ലൈറ്റുകളിലും മറ്റ് ഇന്റ്റീരിയര്‍ ഡിസൈനിലുമെല്ലാം രാജനഗരിയുടെ പൈതൃകം കൊണ്ടുവരുന്നതിനായി ശ്രമിച്ചിട്ടുണ്ട്.

1.35 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് തൃപ്പൂണിത്തുറ സ്റ്റേഷന്‍ ഒരുങ്ങിയിരിക്കുന്നത്. ഇതില്‍ 40,000 ചതുരശ്ര അടി ടിക്കറ്റ് ഇതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതികള്‍ക്കായി നീക്കിവച്ചിരിക്കുകയാണ്. ആലുവ മുതല്‍ തൃപ്പൂണിത്തുറ സ്റ്റേഷന്‍ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തില്‍ പിന്നിടുന്നത്.

ഭൂമി ഏറ്റെടുക്കുന്നതിനും നിര്‍മ്മാണത്തിനുമുള്‍പ്പെടെ 448.33 കോടി രൂപയാണ് ചെലവ് വന്നിട്ടുള്ളത്. കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് 379 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാംഘട്ടമായ പിങ്ക് ലൈന്‍ നിര്‍മ്മാണത്തിനാണ് ഈ തുക ഉപയോഗിക്കുക.

ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ ഇന്‍ഫോ പാര്‍ക്കിലൂടെ കാക്കനാടുവരെ ദീര്‍ഘിപ്പിക്കുന്ന പദ്ധതിയുടെ പുതുക്കിയ അടങ്കലിന് ഭരണാനുമതി നല്‍കുന്നതാണ് ധനവകുപ്പിന്റെ അംഗീകാരം. 11.8 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ നിര്‍മ്മിക്കുന്ന രണ്ടാംഘട്ടം 2025ല്‍ തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.