ആലുവയിലും കോഴിക്കോടും തിരുവല്ലയിലെ റെയില്‍വേ ട്രാക്കിലേക്ക് മരം വീണു; കേരളത്തിലൂടെയുള്ള ട്രെയിന്‍ ഗതാഗതം താറുമാറായി; ചില സര്‍വീസുകള്‍ റദ്ദാക്കി; സമയം മാറ്റി

ആലുവയിലും കോഴിക്കോടും ശക്തമായ കാറ്റിലും മഴയിലും റെയില്‍വേ ട്രാക്കിലേക്ക് മരംവീണ് ട്രെയിന്‍ ഗതാഗതം മുടങ്ങി. ആലുവ ചൂര്‍ണിക്കര അമ്പാട്ടുകാവില്‍ റെയില്‍വേ ട്രാക്കിനുമുകളിലേക്ക് കൂറ്റന്‍ ആല്‍മരം വീണു. രാത്രി 8.30 ഓടെയാണ് അമ്പാട്ടുകാവ് ചുമട്ടുതൊഴിലാളി യൂണിയന്‍ ഓഫീസിനുപിന്നിലെ മരം മറിഞ്ഞത്. റെയില്‍വേ ട്രാക്കിലെ രണ്ട് വൈദ്യുതിലൈനുകള്‍ പൊട്ടി. ഇതോടെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

അഗ്‌നി രക്ഷാസേനയും റെയില്‍വേ ജീവനക്കാരുമെത്തി മരം മുറിച്ചുമാറ്റി. തിരുവനന്തപുരം- നാഗര്‍കോവില്‍ നോര്‍ത്ത് പാസഞ്ചര്‍ എക്‌സ്പ്രസ് റദ്ദാക്കി. എറണാകുളം ജങ്ഷനില്‍നിന്ന് ചൊവ്വ രാവിലെ 6.50ന് പുണെയിലേക്ക് പുറപ്പെടുന്ന പൂര്‍ണ എക്‌സ്പ്രസ് 9.15നാകും പുറപ്പെടുക. മരം മുറിച്ചുമാറ്റി വൈദ്യുതിലൈനുകള്‍ പുനഃസ്ഥാപിച്ചതിനുശേഷമെ പാതയിലൂടെ ഗതാഗതം പൂര്‍ണതോതില്‍ ആകൂ എന്ന് റെയില്‍വേ അറിയിച്ചു.

കോഴിക്കോട് വീടിന്റെ മേല്‍ക്കൂരയും മരവും പാളത്തില്‍ പതിച്ചതിനാല്‍ – ഷൊര്‍ണൂര്‍–മംഗളൂരു പാതയില്‍ ട്രെയിന്‍ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. കനത്ത മഴയിലും ചുഴലിക്കാറ്റിലും കല്ലായിക്കും ഫറോക്കിനും ഇടയില്‍ ബേപ്പൂര്‍ മാത്തോട്ടത്ത് 659\7 ലൈനിലെ വീടിന്റെ മേല്‍ക്കൂരയും മരവുമാണ് റെയില്‍വേ ട്രാക്കില്‍ പതിച്ചത്. ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം.

. തിരുനെല്‍വേലി – ജാംനഗര്‍ എക്‌സ്പ്രസ് എത്തുന്നതിനു തൊട്ടുമുമ്പാണ് മരങ്ങള്‍ വീണത്.

നാട്ടുകാര്‍ അപായ മുന്നറിയിപ്പ് നല്‍കിയതോടെ ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. തിരുനെല്‍വേലി – ജാംനഗര്‍ എക്സ്പ്രസ് ഒന്നരമണിക്കൂറോളമായി കല്ലായി സ്റ്റേഷനു സമീപത്തായി നിര്‍ത്തിയിട്ടിരിക്കുകയാണ്.

മംഗളൂരു – തിരുവനന്തപുരം എക്‌സ്പ്രസ് കല്ലായിയിലും കണ്ണൂര്‍ – ഷൊര്‍ണൂര്‍ മെമു കോഴിക്കോട്ടും പിടിച്ചിട്ടിരിക്കുകയാണ്. ആലുവയിലും ഇരുഭാഗത്തേക്കുമുള്ള റെയില്‍വേ ട്രാക്കില്‍ മരംവീണു. അങ്കമാലി ഉള്‍പ്പെടെയുള്ള സമീപ സ്റ്റേഷനുകളില്‍ എറണാകുളത്തേക്കുള്ള ട്രെയിന്‍ പിടിച്ചിട്ടിരിക്കുകയാണ്.

Read more

നേരത്തെ തിരുവല്ല – ചങ്ങനാശേരി പാതയിലും തൃശൂര്‍ – ഗുരുവായൂര്‍ പാതയിലും തിരുവനന്തപുരം – ഇടവ പാതയിലും മരം വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിരുന്നു.