ദേവസ്വം ബോര്‍ഡിന് ബജറ്റില്‍ പ്രഖ്യാപിച്ച എഴുപത് കോടി രൂപ നല്‍കില്ല; സംസ്ഥാന സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധിയെന്ന് തോമസ് ഐസക്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 100 കോടി രൂപയില്‍ 70 കോടി രൂപ നല്‍കില്ല. സംസ്ഥാന സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധിയെന്നാണ് കാരണമായി തോമസ് ഐസ്‌ക് വ്യക്തമാക്കുന്നത്.

ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 100 കോടി രൂപയില്‍ ആദ്യ ഗഡു 30 കോടി രൂപ ഒക്ടോബറില്‍ ദേവസ്വം ബോര്‍ഡിന് ലഭിച്ചിരുന്നു. ബാക്കി തുക ഇതുവരെ ലഭിച്ചില്ല. അതേസമയം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി അവസാനിച്ചെന്നാണ് ധനമന്ത്രി പറയുന്നത്.

ദേവസ്വം കവനന്റ് പ്രകാരം നല്‍കേണ്ട 80 ലക്ഷം രൂപയും ഈ വര്‍ഷം സര്‍ക്കാര്‍ നല്‍കിയിട്ടില്ല. കവനന്റ് പ്രകാരമുള്ള തുക മുടങ്ങുന്നത് ഇതാദ്യമായിട്ടാണ്.  40 ലക്ഷം രൂപ അനുവദിച്ചതായി പറഞ്ഞിരുന്നെങ്കിലും ഇതുവരെ അത് ദേവസ്വം ബോര്‍ഡിലേക്കെത്തിയിട്ടില്ല. ബോര്‍ഡ്‌ രൂപീകരിച്ചത് മുതല്‍ എല്ലാ വര്‍ഷവും നല്‍കി വരുന്നതാണ് കവനന്റ് തുക.

ശബരിമലയില്‍ സ്ത്രീപ്രവേശന വിധിയെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് കഴിഞ്ഞ ബജറ്റില്‍ 100 കോടി രൂപ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പ്രതിസന്ധി തീര്‍ന്നെന്നും ഇനി ബാക്കി തുക നല്‍കേണ്ടതില്ലെന്നുമാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട്.