'പ്രവീണിനെ പങ്കാളി പതിവായി കെട്ടിയിട്ട് വായിൽ തുണി തിരുകി ക്രൂരമായി മർദ്ദിച്ചിരുന്നു'; ആരോപണവുമായി കുടുംബം

ട്രാൻസ്മാൻ പ്രവീൺ നാഥ് ആത്മഹത്യ ചെയ്തത്  സൈബർ ആക്രമണം മൂലം അല്ലെന്ന്  വ്യക്തമാക്കി പ്രവീണിന്റെ സഹോദരൻ പുഷ്പൻ. പങ്കാളി റിഷാന പ്രവീണിനെ സ്ഥിരമായി മർദിക്കാറുണ്ടായിരുന്നു.  പ്രവീണിന്റെ കരിയർ നശിപ്പിക്കുമെന്ന്  ഭീഷണിപ്പെടുത്തിയിട്ടുണ്ട്. റിഷാന പ്രവീണിനെ കസേരയിൽ കെട്ടിയിട്ട് വായിൽ തുണി തിരുകി മർദിച്ചിരുന്നു. ഈ സംഭവത്തിന് ശേഷമാണ് വേർ പിരിയുന്നുവെന്ന് സൂചിപ്പിച്ച് പ്രവീൺ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടുന്നത്.

റിഷാനയുടെ നിർബന്ധ പ്രകാരം പിന്നീട് പ്രവീൺ ഈ പോസ്റ്റ്  പിൻവലിക്കുകയായിരുന്നുവെന്നും പുഷ്പൻ ആരോപിക്കുന്നു. കേരളത്തിലെ ആദ്യ ട്രാൻസ്മാൻ ബോഡി ബിൽഡറായ പ്രവീൺ നാഥ് ഇന്നലെയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. തൃശൂർ മെഡിക്കൽകോളേജിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം.

പങ്കാളി റിഷാന അയിഷുവും ഇന്ന് അത്മഹത്യക്ക് ശ്രമിച്ചിരുന്നു. പാറ്റ ഗുളിക കഴിച്ച റിഷാനയെ മെഡിക്കൽ കോളേജ് അശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  പ്രവീൺ നാഥിന്റെ ആത്മഹത്യ സൈബർ ആക്രമണം കാരണമെന്ന് ആരോപിച്ച് ട്രാൻസ് ജെൻഡർ കൂട്ടായ്മയും രംഗത്തെത്തിയിരുന്നു.

ഓൺലൈൻ മാധ്യമങ്ങളടക്കം പ്രവീണിന്റെ ആത്മഹത്യക്ക് കാരണക്കാരാണെന്ന് വ്യാപക ആരോപണം ഉയർന്നിരുന്നു. ട്രാൻസ് വുമണായ റിഷാന അയിഷുവും പ്രവീണും കഴിഞ്ഞ പ്രണയദിനത്തിലാണ് വിവാഹിതരായത്.