ഗര്‍ഭിണിയുടെ വയറില്‍ ചവിട്ടി; പാലായില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍

കോട്ടയം പാലയില്‍ ഗര്‍ഭിണിയ്ക്ക് നേരെ ആക്രമണം. പാലാ ഞൊണ്ടിമാക്കല്‍ സ്വദേശി ജിന്‍സിയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ജിന്‍സിയുടെ വയറ്റില്‍ ചവിട്ടുകയും ഭര്‍ത്താവിനെ അടിച്ച് വീഴ്ത്തുകയും ചെയ്തു. സംഭവത്തില്‍ പാറപ്പള്ളി കറുത്തേടത്ത് ശങ്കര്‍, അമ്പാറ നിരപ്പേല്‍ പ്ലാത്തോട്ടത്തില്‍ ജോണ്‍സണ്‍, മുണ്ടങ്കല്‍ മേടയ്ക്കല്‍ ആന്റോ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇന്നലെ വൈകുന്നേരമാണ് സംഭവം. യുവതിയോട് അശ്ലീലമായി സംസാരിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് സംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമണം ഉണ്ടായത്. ഭര്‍ത്താവിനെ സംഘം ആക്രമിച്ചപ്പോള്‍ തടയാനെത്തിയ ജിന്‍സിയെയും അവര്‍ ആകരമിക്കുകയായിരുന്നു. ജിന്‍സി ആറ് മാസം ഗര്‍ഭിണിയാണ്. ആക്രമണത്തെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

സംഭവ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ ആക്രമികളെ ഇന്ന് രാവിലെയാണ് പൊലീസ് പിടികൂടിയത്. വര്‍ക്ക് ഷോപ്പ് ഉടമയും കൂട്ടാളികളുമായ മൂന്ന് പേരാണ് അറസ്റ്റിലായത്. ഇവര്‍ ദമ്പതിമാരെ വാഹനം ഇടിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. പ്രതികള്‍ കവലയിലൂടെ പോകുന്ന സ്ത്രീകളെ സ്ഥിരമായി അശ്ലീലം പറയുന്നതായും പരാതികളുണ്ട്.