സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസ് സാധാരണ നിലയിലേക്ക്

മഴയെ തുടര്‍ന്ന് തകരാറിലായ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലേക്ക്. എറണാകുളത്ത് റെയില്‍വേ ട്രാക്കില്‍ നിന്നും വെള്ളം പൂര്‍ണമായും ഇറങ്ങി. തകരാറിലായ സിഗ്‌നല്‍ സംവിധാനവും റെയില്‍വേ പുനസ്ഥാപിച്ചു. ഉച്ചയ്ക്ക് ശേഷം ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലാകുമെന്ന് റെയില്‍വേ അറിയിച്ചു.

ഇന്ന് രാവിലെ ഒരു ട്രെയിന്‍ റദ്ദാക്കി. കായംകുളത്ത് നിന്നും 8.50ന് പുറപ്പെട്ട് ആലപ്പുഴ വഴിയുള്ള എറണാകുളത്തെത്തുന്ന പാസഞ്ചര്‍ ട്രെയിനാണ് റദ്ദാക്കിയത്. ഏറണാകുളം വഴിയുള്ള മൂന്ന് ട്രയിനുകള്‍ വൈകി ഓടുമെന്ന് റയില്‍വേ അറിയിച്ചിരുന്നു.

രാവിലെ 06.35 ന് കൊച്ചുവേളിയില്‍ നിന്നും പുറപ്പെടേണ്ട ഗോരഖ്പൂര്‍ രപ്തിസാഗര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്,നാഗര്‍കോവില്‍ നിന്നും 2.00 മണിക്ക് പുറപ്പെടേണ്ട മംഗളൂരു ഏറനാട് എക്‌സ്പ്രസ്, എറണാകുളത്ത് നിന്നും ബിലാസ്പൂര്‍ പോകേണ്ട സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് എന്നീ ട്രയിനുകളാണ് വൈകുമെന്ന് അറിയിച്ചിട്ടുള്ളത്.