ട്രെയിന്‍ തീവെപ്പ് കേസ്: പ്രതി കുറ്റസമ്മതം നടത്തിയോയെന്നും തീവ്രവാദ ബന്ധമുണ്ടോയെന്നും ഇപ്പോള്‍ പറയാനാവില്ല: ഡി.ജി.പി

എലത്തൂര്‍ ട്രെയിന്‍ തീവെ്പ്പ് കേസിന് തീവ്രവാദ ബന്ധമുണ്ടോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. പ്രതി കുറ്റസമ്മതം നടത്തിയോയെന്നതും ഇപ്പോള്‍ പറയാനാവില്ലെന്നും കൃത്യത്തിന് പിന്നില്‍ ഒരാള്‍ മാത്രമോ എന്നതും ഇനി ഉറപ്പിക്കണം എന്നും ഡിജിപി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ഫൊറന്‍സിക് വിദഗ്ധര്‍ അടങ്ങുന്ന സംഘം വിശദമായ വൈദ്യപരിശോധന നടത്തുകയാണ്. വൈദ്യപരിശോധനയ്ക്ക് ശേഷം ഷഹറുഖ് സെയ്ഫിയെ ചോദ്യം ചെയ്യും. സംയുക്ത നീക്കത്തിലാണ് പ്രതിയെ പിടികൂടാനായത്. കൃത്യത്തിന് പിന്നില്‍ ഒരാള്‍ മത്രമാണോ എന്നതും ഇനി ഉറപ്പിക്കണമെന്നും ഊഹാപോഹങ്ങളിലല്ല, വസ്തുതകളില്‍ ഊന്നിയാണ് അന്വേഷണമെന്നും ഡിജിപി വ്യക്തമാക്കി.

അതേസമയം, ഷഹറൂഖ് സെയ്ഫിയെ വൈദ്യപരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ശരീരത്തില്‍ പൊള്ളലേറ്റിനാല്‍ വിശദമായ പരിശോധനയ്ക്ക് ശേഷമാകും കോടതിയില്‍ ഹാജരാക്കുക. രാവിലെ മുതല്‍ നടത്തിയ പ്രാഥമിക ചോദ്യം ചെയ്തതില്‍ നിന്ന് കേരളം വിട്ടത് അജ്‌മേറിലേക്കുള്ള മരുസാഗര്‍ എക്‌സ്പ്രസില്‍ കണ്ണൂരില്‍നിന്നാണെന്ന് ഷാറൂഖ് മൊഴി നല്‍കി.

പുലര്‍ച്ചെ 1.40ന് കണ്ണൂര്‍ സ്റ്റേഷന്‍വിട്ട ട്രെയിനിന്റെ ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ ടിക്കറ്റെടുക്കാതെയായിരുന്നു യാത്ര. കേരളത്തെക്കുറിച്ചുണ്ടായിരുന്നത് കേട്ടറിവ് മാത്രമാണെന്നുമാണ് മൊഴി. എന്നാല്‍ ഷാറൂഖിന്റെ മൊഴികള്‍ പലതും നുണയെന്ന നിഗമനത്തിലാണ് പൊലീസ്.