'ടിപി വധക്കേസ് ഒരു കൊലപാതകക്കേസ്, പെട്ടെന്ന് എങ്ങനെ ജാമ്യം നൽകും'; ജ്യോതിബാബുവിന് ഇടക്കാല ജാമ്യം അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി

ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ജ്യോതിബാബുവിന് ഇടക്കാല ജാമ്യം അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി. ടിപി വധക്കേസ് ഒരു കൊലപാതകക്കേസ് ആണെന്നും പെട്ടെന്ന് എങ്ങനെ ജാമ്യം നൽകുമെന്നും സുപ്രീംകോടതി ചോദിച്ചു. രേഖകൾ കാണാതെ ജാമ്യം നൽകില്ലെന്നും കോടതി പറഞ്ഞു. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ ജ്യോതിബാബുവാണ് ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്.

കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതിയുടെ രേഖകൾ കാണണമെന്ന് കോടതി പറഞ്ഞു. സാക്ഷി മൊഴികൾ അടക്കം കാണാതെ തീരുമാനം എടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, ഇടക്കാല ജാമ്യം നൽകണമെന്ന ആവശ്യവും അംഗീകരിച്ചില്ല. 15 ദിവസത്തിനുള്ളിൽ സാക്ഷി മൊഴിയടക്കം എല്ലാ രേഖകളും ഹാജരാക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. അതേസമയം കേസ് പരിഗണിക്കാനായി വീണ്ടും മാറ്റി.

അതേസമയം ജ്യോതിബാബുവിന്റെ ജാമ്യ ഹർജിയെ കെകെ രമ എതിർത്തു. സംസ്ഥാനം മറുപടി സമർപ്പിക്കാതെ ഒളിച്ചു കളിക്കുകയാണെന്ന് കെകെ രമയുടെ അഭിഭാഷകൻ സുപ്രീംകോടതിയിൽ വാദിച്ചു. സംസ്ഥാനം എന്ത് ഒളിച്ചു കളി ആണ് നടത്തുന്നതെന്ന് കെകെ രമയുടെ അഭിഭാഷകൻ വ്യക്തമാക്കണമെന്ന് ജ്യോതി ബാബുവിൻ്റെ അഭിഭാഷകനും തിരിച്ചടിച്ചു. ഗ്യാലറിക്ക് വേണ്ടിയുള്ള ആരോപണങ്ങളാണ് കെകെ രമ ഉന്നയിക്കുന്നതെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ്റെ മറ്റൊരു വാദം.

Read more