ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ പൊലീസ് കാവലില്‍ മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ കൂടുതൽ നടപടികളിലേക്ക് കടന്ന് പൊലീസ്. ടിപി കേസ് പ്രതികൾക്ക് എസ്കോർട്ടിന് സീനിയർ ഉദ്യോഗസ്ഥരെ നിയോഗിക്കാൻ തീരുമാനമായി. കോടതി പരിസരത്തും, യാത്രയിലും കൂടുതൽ ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉണ്ടാകും.
കൊടി സുനിയും സംഘവും മദ്യപിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തലശേരിയിലെ ഹോട്ടലിന്റെ മുറ്റത്ത് വച്ചായിരുന്നു പരസ്യ മദ്യപാനം. സംഭവത്തില്‍ കണ്ണൂരിലെ മൂന്നു സിവില്‍ പൊലീസ് ഓഫീസര്‍മാരെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ നടപടികളിലേക്ക് പൊലീസ് കടക്കുന്നത്.
പ്രതികളുടെ വിലങ്ങ് നിർബന്ധമാക്കാനും തീരുമാനം. മദ്യപാനത്തിൽ കേസെടുക്കാൻ നിയമോപദേശം തേടിയതായി പൊലീസ് അറിയിച്ചു. അതേസമയം കൊടി സുനിയും കൂട്ടരും കോടതി പരിസരത്ത് വെച്ച് ഇതിന് മുമ്പും മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്തുവെച്ചായിരുന്നു ഇന്നലെ കൊടിസുനിയും സംഘവും പരസ്യ മദ്യപാനം നടത്തിയത്.
കോടതിയിൽനിന്ന് മടങ്ങുമ്പോഴാണ് കുറ്റവാളികൾക്ക് മദ്യവുമായി സുഹൃത്തുക്കളെത്തിയത്. സംഘത്തിൽ ടിപി കേസിലെ പ്രതികളായ മുഹമ്മദ് ഷാഫിയും ഷിനോജുമുണ്ടായിരുന്നു. പ്രതികൾക്ക് അകമ്പടി പോയ എആർ ക്യാമ്പിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെ മദ്യപാനത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സസ്പെൻഡ് ചെയ്തിരുന്നു.







