ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിക്ക് വീണ്ടും പരോൾ. ഒന്നാം പ്രതി എം സി അനൂപിനാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പരോൾ അനുവദിച്ചത്. 20 ദിവസത്തേക്കാണ് പരോൾ നൽകിയിരിക്കുന്നത്. സ്വാഭാവിക പരോൾ എന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം.
അതേ സമയം, ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എം എം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. ആരോഗ്യ-കാരണങ്ങളാലാണ് ജാമ്യാപേക്ഷ. നേരത്തെ ജ്യോതിബാബുവിന് ഇടക്കാല ജാമ്യം അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു. ടിപി വധക്കേസ് ഒരു കൊലപാതകക്കേസ് ആണെന്നും പെട്ടെന്ന് എങ്ങനെ ജാമ്യം നൽകുമെന്നും സുപ്രീംകോടതി ചോദിച്ചു.
രേഖകൾ കാണാതെ ജാമ്യം നൽകില്ലെന്നും കോടതി പറഞ്ഞു. എന്നാൽ ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷ നേരത്തെ പരിഗണിച്ചപ്പോൾ സര്‍ക്കാർ എതിർത്തിരുന്നില്ല. ഭരണ കക്ഷിയില്‍പ്പെട്ട ആളായതിനാലാണ് സര്‍ക്കാര്‍ എതിര്‍ക്കാത്തതെന്നും ജ്യോതിബാബുവിന് ജാമ്യം നല്‍കരുതെന്നും കെ കെ രമയുടെ അഭിഭാഷകന്‍ വാദിച്ചിരുന്നു. ഹൈക്കോടതി ശിക്ഷ വിധിച്ചതിനെതിരെ പ്രതികളെല്ലാം നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.







