'നിയമലംഘനങ്ങള്‍ക്ക്  മരട് ഒരു പാഠമാകണം'; ഫ്ലാറ്റ് ഉടമകളുടെ കാര്യത്തില്‍ വിഷമമുണ്ടെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്

നിയമലംഘനങ്ങള്‍ക്ക്  മരട് ഒരു പാഠമാകണമെന്നും ദൗത്യം ജയിച്ചതില്‍ സന്തോഷമുണ്ടെന്നും ചീഫ് സെക്രട്ടറി ടോം ജോസ്. അതേസമയം  ഫ്ലാറ്റ് ഉടമകളുടെ കാര്യത്തില്‍ വിഷമമുണ്ടെന്നും ടോം ജോസ് വ്യക്തമാക്കി. എന്നാല്‍ കൂടുതല്‍ കൈയേറ്റങ്ങളില്‍ റിപ്പോര്‍ട്ട് ഉടനില്ലെന്നാണ് ടോം ജോസ് വിശദീകരിക്കുന്നത്. പരിശോധനയ്ക്ക് സാവകാശം വേണം, റിപ്പോര്‍ട്ട് വൈകുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

മരടിലെ ഫ്ലാറ്റ് പൊളിച്ച സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം ഉടമകള്‍ക്കെന്നാണ് ടോം ജോസ് പറയുന്നത്. മരടിലെ ഭൂമി ഫ്ലാറ്റ് ഉടമകൾക്ക് നിയമ പ്രകാരം വിട്ട് നൽകുമെന്ന് സർക്കാർ വ്യക്തമാക്കുമ്പോഴും  ഇതേ ഭൂമിയിൽ പുതിയ നിർമ്മാണം  നടത്തണമെങ്കിൽ നിയമക്കുരുക്കുകൾ ഏറെയാണ്. തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന്  കണ്ടെത്തിയായിരുന്നു മരടിലെ നാല് ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിച്ച് നീക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. വിധി നടപ്പാക്കിയതിന് പിറകെ  ഭൂമി വേഗത്തിൽ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് ഉടമകൾ  രംഗത്ത് എത്തിയിട്ടുണ്ട്.

ഹോളി ഫെയ്ത്തിന്  98.49 സെന്‍റ് ഭൂമിയും  ആൽഫ വെഞ്ചേഴ്സിന്  113 സെന്‍റ് ഭൂമിയും ജെയിൻ കോറൽ കോവിനും 171.35 സെന്‍റ് ഭൂമിയുമാണുള്ളത്. അരയേക്കറോളം ഭൂമിയുള്ള ഗോള്‍ഡന്‍ കായലോരത്തിന് മാത്രമാണ് കുറവ് ഭൂമി.  സിആർസെഡ് 2 ൽ ഉൾപ്പെടുന്ന സ്ഥലത്ത് കായലിൽ നിന്ന് 50 മീറ്റർ വിട്ടാലും  കെട്ടിടം പണിയാൻ ആവശ്യത്തിന് സ്ഥലം ഉണ്ടെന്നാണ് ഉടമകളുടെ അവകാശവാദം.  എന്നാൽ ഭൂവുടമകളെ കാത്ത് മറ്റ് നിയമപ്രശ്‍നങ്ങളാണുള്ളത്.

അതേസമയം കാപ്പികോ റിസോര്‍ട്ട് പൊളിക്കുന്നതില്‍ തീരുമാനം വിധിപകര്‍പ്പ് കിട്ടിയ ശേഷമായിരിക്കുമെന്ന് ടോം ജോസ് വ്യക്തമാക്കി. തീരദേശപരിപാലന നിയമം ലംഘിച്ച് അനധികൃതമായി നിര്‍മ്മിച്ച റിസോര്‍ട്ട് പൊളിച്ചു കളയാന്‍ നേരത്തെ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി വിധിക്കെതിരെ റിസോര്‍ട്ട് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്.