ധര്‍മ്മടത്തിനില്ലാത്ത പരിരക്ഷ സഹിന്; ഉയരുന്നത് സാമ്പത്തിക ക്രമക്കേടടക്കമുള്ള കുറ്റങ്ങള്‍, സംരക്ഷിച്ച് ചാനല്‍

പുരാവസ്തു ശേഖരത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലിന്റെ അറസ്റ്റിന് പിന്നാലെ ട്വന്റിഫോര്‍ ന്യൂസുമായി ബന്ധപ്പെട്ട വിവാദവും ആരംഭിച്ചിട്ടുണ്ട്. ട്വന്റിഫോര്‍ ന്യൂസ് കൊച്ചി ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണി നടത്തിയ ഇടപാടുകളുടെ വിവരങ്ങളും ഇടപെടലുകളുമാണ് ഓരോ ദിവസവും പുറത്തുവരുന്നത്.

മുട്ടില്‍ മരംമുറി കേസുമായി ബന്ധപ്പെട്ട് ആരോപണങ്ങളില്‍ കുടുങ്ങിയ പശ്ചാത്തലത്തില്‍ കോഴിക്കോട് റീജണല്‍ ചീഫ് ആയിരുന്ന ദീപക് ധര്‍മ്മടത്തെ പുറത്താക്കിയ ചാനല്‍ പക്ഷെ സഹിന്‍ ആന്റണിക്കെതിരെ നടപടികളെടുത്തില്ല. അതിനിടെയാണ് സഹിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ആരംഭിക്കുന്നത്. എന്നാല്‍ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ സഹിനോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നതായി ട്വന്റിഫോര്‍ ന്യൂസിലെ ജീവനക്കാര്‍ സ്ഥിരീകരിക്കുന്നുമുണ്ട്.

പല പ്രമുഖരില്‍ നിന്നും പണം കൈപ്പറ്റിയതും ഇടനില നിന്നതുമായി ബന്ധപ്പെട്ട് സഹിന്‍ ആന്റണിക്കെതിരെ തെളിവുകള്‍ പുറത്തു വന്നിരുന്നു. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരെ മുന്‍നിര്‍ത്തി സഹിന്‍ നടത്തിയ ഇടപാടുകളും ചര്‍ച്ചയാകുന്നുണ്ട്. മോന്‍സന്‍ മാവുങ്കലിന്റെ പ്രമോഷന്‍ വര്‍ക്കുമായി ബന്ധപ്പെട്ട് സഹിന്‍ നടത്തിയ ഇടപാടുകളും പുറത്തുവന്നു കഴിഞ്ഞു. എറണാകുളത്ത് ഹോക്കി ലൗവേഴ്‌സ് നടത്തിയ ഹോക്കി ടൂര്‍ണമെന്റിനായി സഹിന്‍ തയ്യാറാക്കിയ പരസ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പരിപാടിക്കായി ഒരു ലക്ഷത്തിനാല്‍പതിനായിരം രൂപ നല്‍കിയത് മോന്‍സനാണെന്ന് സംഘാടകര്‍ പറയുന്നു. മോന്‍സന്റെ നിര്‍ബന്ധപ്രകാരം പരിപാടിക്ക് മാറ്റം വരുത്തിയിരുന്നതായും സംഘാടകര്‍ പറയുന്നു. സ്‌പോണ്‍സര്‍മാരെ കിട്ടാത്ത സാഹചര്യത്തില്‍ സഹിന്‍ നേരിട്ടായിരുന്നു മോന്‍സനെ പരിപാടിയുടെ പങ്കാളിയാക്കിയത്. നടന്‍ ബിനീഷ് ബാസ്റ്റിന്‍ അനില്‍ രാധാകൃഷ്ണമേനോനുമായി ഉണ്ടായ വിവാദത്തിന് പിന്നിലും സഹിന്‍ ആണെന്ന ആരോപണം ഉയര്‍ന്നിരുന്നു.

അതിനിടെ, സഹിന്‍ ആന്റണിയുടെ മകളുടെ പിറന്നാളാഘോഷം നടക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. എന്നാല്‍ മോന്‍സന്‍ മാവുങ്കല്‍ സംഘടിപ്പിച്ച സ്വകാര്യ പരിപാടിയിലായിരുന്നു സഹിന്‍ ആന്റണിയുടെ മകളുടെ പിറന്നാളുമായി ബന്ധപ്പെട്ട് കേക്ക് മുറിച്ചത്. അതേസമയം, സഹിന്‍ ആന്റണിയുടെ സാമ്പത്തിക സ്രോതസുമായി ബന്ധപ്പെട്ട് പരാതി ഉയരുന്നുണ്ട്. കൊച്ചി ചുള്ളിക്കലിലെ സൂപ്പര്‍മാര്‍ക്കറ്റിലെ നിക്ഷേപം, എറണാകുളം പനമ്പള്ളി നഗറിലെ ഹോട്ടലിലെ പങ്കാളിത്തം എന്നിങ്ങനെ നീളുന്നു പട്ടിക.

അതിനിടെ, എറണാകുളം പ്രസ് ക്ലബ്ബിന്റെ കുടുംബമേളയില്‍ മോന്‍സന്‍ അതിഥിയായെത്തിയതിലും അന്വേഷണം വേണമെന്ന ആവശ്യം പത്രക്കാര്‍ക്കിടയിലും ഉയുന്നുമുണ്ട്. ഇക്കാര്യം കഴിഞ്ഞ ദിവസം എഷ്യാനെറ്റ് ന്യൂസിന്റെ പ്രൈംടൈം ചര്‍ച്ചയായ ന്യൂസ് അവറില്‍ വിനു വി ജോണ്‍ ഉന്നയിച്ചതും ശ്രദ്ധേയമാണ്. പത്രപ്രവര്‍ത്തകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുന്ന തുക ദുരുപയോഗം ചെയ്യുന്നതായി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ റോയി മാത്യുവും ചര്‍ച്ചയില്‍ പരാമര്‍ശിച്ചിരുന്നു.

കഴിഞ്ഞ ദിവസം ട്വന്റിഫോര്‍ ന്യൂസിന്റെ ലൈവിനിടെ മോന്‍സന്റെ മുന്‍ ഡ്രൈവറായിരുന്ന അജി, സഹിന്‍ ആന്റണിയാണ് കൊച്ചി എസിപി ലാല്‍ജിയെ പരിചയപ്പെടുത്തിയതെന്ന് വെളിപ്പെടുത്തിയിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ സഹിന്‍ പൊലീസ് ഉദ്യോഗസ്ഥരെ മുന്‍നിര്‍ത്തി നടത്തിയ ഇടപെടലുകള്‍ പുറത്തു വന്നിട്ടും ചാനല്‍ ഇതുവരെയും നടപടി എടുത്തിട്ടില്ല. അതിനിടെയാണ് ട്വന്റിഫോര്‍ ന്യൂസും ഫ്‌ളവേഴ്‌സും മോന്‍സനുവേണ്ടി പ്രൊമോഷന്‍ രീതിയില്‍ വാര്‍ത്തകള്‍ ചെയ്തതും വിവാദമായതും.