അന്ത്യ അത്താഴത്തിന്റെ സ്മരണയില്‍ ഇന്ന് പെസഹാ, ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കാല്‍കഴുകൽ ശുശ്രൂഷയും

യേശു ദേവന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മയില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹാ ആചരിക്കും. യേശു ദേവന്‍ തന്റെ കുരിശു മരണത്തിന് മുമ്പ് തന്റെ 12 ശിഷ്യന്മാര്‍ക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ സ്മരണാര്‍ഥമാണ് പെസഹാ വ്യാഴം വിശുദ്ധ നാളായി ആചരിക്കുന്നത്. ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളും നടക്കും. പെസഹ അപ്പം മുറിക്കല്‍, കാല്‍ കഴുകല്‍ ശുശ്രൂഷകളുമാണ് പ്രധാന ചടങ്ങുകള്‍. പിറ്റേന്ന് യേശു ക്രിസ്തുവിന്റെ കുരിശു മരണം അനുസ്മരിച്ച് ദുഃഖ വെള്ളി ആചരിക്കും.

‘കടന്നുപോകല്‍’ എന്നാണ് പെസഹാ എന്ന വാക്കിന്റെ അര്‍ഥം. യേശു ദേവന്‍ തന്റെ കുരിശു മരണത്തിന് മുമ്പ് തന്റെ 12 ശിഷ്യന്മാര്‍ക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ സ്മരണാര്‍ഥമാണ് പെസഹാ വ്യാഴം വിശുദ്ധ നാളായി ആചരിക്കുന്നത്. അന്ത്യ അത്താഴത്തിന് മുന്‍പായി യേശു ശിഷ്യരുടെ കാല്‍ കഴുകിയതിനെ അനുസ്മരിച്ച് ദേവാലയങ്ങളില്‍ തിരഞ്ഞെടുക്കപ്പെടുന്ന പന്ത്രണ്ട് പേരുടെ കാലുകള്‍ പുരോഹിതന്‍ കഴുകി ചുംബിക്കുന്ന ചടങ്ങ് നടക്കും.

തന്റെ പന്ത്രണ്ട് ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിലൂടെ ലോകത്തിന് മുഴുവന്‍ എളിമയുടെ സന്ദേശമാണ് യേശു ക്രിസ്തു നല്‍കിത്. ഇതിന്റെ ഓര്‍മപ്പെടുത്തലാണ് ദേവാലയങ്ങളില്‍ നടത്തുന്ന കാല്‍ കഴുകല്‍ ശുശ്രൂഷയും പ്രാര്‍ഥനകളും.

അന്ത്യ അത്താഴവിരുന്നിന്റെ ഓര്‍മ്മ പുതുക്കലിന്റെ ഭാഗമായി പെസഹാ വ്യാഴത്തില്‍ പെസഹാ അപ്പം അഥവാ ഇണ്ട്രി അപ്പം ഉണ്ടാക്കും. അപ്പം മുറിക്കല്‍ ശുശ്രൂഷയ്ക്കായി കുടുംബാംഗങ്ങളും ബന്ധുക്കളും ഒത്തുചേരുകയും ചെയ്യും. ഓശാന ഞായറാഴ്ചയില്‍ ദേവാലയങ്ങളില്‍ നിന്ന് നല്‍കുന്ന കുരുത്തോല കീറി മുറിച്ച് പെസഹാ അപ്പത്തിന്റെ മുകളില്‍ കുരിശ് അടയാളത്തില്‍ വെക്കും. ലോകത്തിലെ സകല പാപങ്ങളുടെയും മോചനത്തിനായി തന്റെ തിരുശരീരം ശിഷ്യര്‍ക്ക് നല്‍കിയ യേശുക്രിസ്തു അന്ത്യ അത്താഴ സമയത്ത് അപ്പമെടുത്ത് നുറുക്കിയ ശേഷം ഇത് നിങ്ങള്‍ക്കുവേണ്ടി നല്‍കുന്ന എന്റെ ശരീരം, എന്റെ ഓര്‍മ്മക്കായി ഇത് ഭക്ഷിപ്പിന്‍ എന്ന് പറഞ്ഞുവെന്നാണ് വിശ്വാസം.